കൊച്ചി: കേരള ജേർണലിസ്റ്റ്റ്റ്സ് യൂണിയൻെറ (കെ ജെ യു )നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക, രാഷ്ട്രദീപിക ലേഖകൻ സജോ സക്കറിയ
ആൻഡ്രൂസിന്. 2022 ജനുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ ഭൂഗർഭ അറയിൽ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെ ദുരിത കഥകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനാണ് അവാർഡ് ലഭിച്ചത്. 25 ന് കൂത്താട്ടുകുളം ശ്രീധരീയം ഹാളിൽ നടക്കുന്ന കെ ജെ യു ജില്ലാ കൺവെൻഷനിൽ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് കൈമാറും. ചടങ്ങിൽ അനൂബ് ജേക്കബ് എം എൽ എ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻറ് ബോബൻ ബി കിഴക്കേത്തറ, ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ എന്നിവർ അറിയിച്ചു.
15 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പുത്തൻകുരിശ് മീമ്പാറ മലേൽ കാരുവേലിൽ വീട്ടിൽ സജോ സക്കറിയ അഭിഭാഷകൻ കൂടിയാണ്. കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരിയായ സജോ, കെ ജെ യു ജില്ലാ കമ്മിറ്റിയംഗമാണ്. കോലഞ്ചേരി പ്രസ് ക്ലബ്ബ് അംഗവുമാണ്. നാണ്യവിള കൃഷി മേഖലയിലും ശ്രദ്ധേയനാണ്. അമ്മ: സാറാമ്മ. ഭാര്യ: സ്നേഹ. മകൻ : സാവിയൊ.
ആലുവയിലെ ജനയുഗം ലേഖകനായിരിക്കെ വേർപിരിഞ്ഞ സുനീഷ് കോട്ടപ്പുറത്തിൻെറ സ്മരണ നിലനിർത്താൻ കെ ജെ യു എറണാകുളം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയതാണീ മാധ്യമ അവാർഡ്. മുൻ വർഷ ജേതാക്കൾ: കെ വി രാജശേഖരൻ (മാതൃഭൂമി ), ബിജു കുട്ടൻ (മനോരമ ടിവി), ബാബു പി ഗോപാൽ (കേരള കൗമുദി).