ആലുവ: ബീഹാർ സ്വദേശികളുടെ ആറു വയസ്സുകാരിയായ മകളെ ആസാം സ്വദേശിതട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പിടികൂടി. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടിയല്ല ലഭിക്കുന്നത് എന്നറിയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മൂ ന്നരയോടെ ആലുവ തായിക്കാട്ടുകര കെഎസ്ആ ർടിസി ഗാരേജിന് സമീപമായിരുന്നു സംഭവം. ബിഹാർ സ്വദേശികളുടെനാല് മക്കളിൽ രണ്ടാമത്തെ കുട്ടിയെയാണ് പ്രതി തട്ടി ക്കൊണ്ടുപോയത്.
ഗാരേജിന് എതിർവശത്തെ റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ടുദിവസം മുമ്പ് ജോലി അന്വേഷിച്ചെത്തിയതാണ് ആസാം സ്വദേശി. കടയിലെ മറ്റൊരു ആസാംസ്വദേശിയെ പരിചയപ്പെട്ടാണ് ഇവിടെ എത്തിയത്.
ജോലി നൽകിയ കോഴിക്കട ഉടമ കോഴിക്കടയുടെ മുകളിൽ താമസിക്കാൻ സൗകര്യവും നൽകി. ഇതിനടുത്ത് മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബീഹാറി കുടുംബം. വൈകിട്ട് അഞ്ചരയോടെയാണ് മകളെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.
പരിസരത്തെ സിസി ടിവിയിൽ നിന്നാണ് അസാം സ്വദേശി കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചത്.പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കും. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. പ്രതി മറ്റാര്‍ക്കെങ്കിലും പെൺകുട്ടിയെ കൈമാറിയോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്