കൊളവേലി മുരളീധരന്‍
വൈപ്പിന്‍: മാസങ്ങള്‍ക്ക് മുമ്പ് നിറുത്തിവച്ച മുനമ്പം-അഴീക്കോട് ജങ്കാര്‍ സര്‍വീസിന് പകരമായി ഓടിയിരുന്ന ബോട്ട് സര്‍വ്വീസ് മുടങ്ങിയതോടെ മുനമ്പം-അഴീക്കോട് അക്കരെയിക്കരെ യാത്ര ദുരിതത്തിലായി. വൈപ്പിന്‍ കരയില്‍ നിന്നും എറിയാട്, കാര, കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് നേരിട്ട് പോകുവാനുള്ള യാത്ര മാര്‍ഗ്ഗം ഇതോടെ ഇല്ലാതായി.ഈ ഭാഗങ്ങളിലേക്ക് വൈപ്പിന്‍ കരക്കാര്‍ക്കു പോകണമെങ്കില്‍ മാല്യങ്കര, മൂത്തകുന്നം വഴി വളഞ്ഞു തിരിഞ്ഞു വേണം യാത്ര ചെയ്യാന്‍. ഇത് സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കുന്നു.
മുനമ്പം-അഴീക്കോട് ജങ്കാര്‍ സര്‍വ്വീസ് നിലച്ചതിനെ തുടര്‍ന്ന് പകരമായി ഓടിച്ചിരുന്ന ബോട്ട് കരയ്ക്കു അടുപ്പിക്കുന്നതിനിടെ ജീവനക്കാരന്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് ബോട്ട് സര്‍വ്വീസ് നീറുത്തുകയായിരുന്നു. കഴിഞ്ഞ 23നായിരുന്നു സംഭവം. മാല്യങ്കര കോട്ടൂവള്ളിക്കാട് മുല്ലപറമ്പില്‍ രാമദാസ് ആണ് മരിച്ചത്. ജങ്കാര്‍ സര്‍വ്വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ തീരെ ചെറിയ ബോട്ടാണ് ഓടിച്ചിരുന്നത്. അഴിമുഖത്തിനു് അനുയോജ്യമല്ലാത്തതും തിരെ ചെറിയ ഉല്ലാസ നൗകയായിരുന്നു ഇവിടെ ഓടിച്ചിരുന്നത് .ഇതിനെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
മുനമ്പം മത്സ്യ ബന്ധന തുറമുഖത്ത് നൂറുകണക്കാര് മത്സ ബന്ധന ബോട്ടുകളുടെ ടണ്‍ കണക്കിന് മത്സ്യവുമാണ് ദിവസവും വിറ്റഴിക്കുന്നതു്. ഈ ഫിഷിംഗ് ഹാര്‍ബറിലേക് നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ എത്തുന്നത്. ഇതിനു പുറമെ എറിയാട്, കാര, കൊടുങ്ങല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും നിരവധി മത്സ്യക്കച്ചവടക്കാരും അഴീക്കോട്- മുനമ്പം ഫെറി കടന്നാണ് വരുന്നത്.ഇവരെല്ലാം കോട്ടപ്പുറം- മാല്യങ്കര വഴിയാക്ക് ഹാര്‍ബറില്‍ എത്തുന്നത്. മിക്കവര്‍ക്കും സമയത്തിന് എത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നു് കച്ചവടക്കാര്‍ പറയുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്തിനാണ് ജങ്കാര്‍ സര്‍വ്വീസിന്റെ നിയന്ത്രണം. ജില്ലാ പഞ്ചായത്തും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് ജങ്കാര്‍ സര്‍വ്വീസ് സ്തംഭിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.