നടുക്കംമാറാതെ മലാക്ക; അഗ്നിബാധയില്‍ പൊലിഞ്ഞത് രണ്ട് കുരുന്നുകള്‍; അപകടകാരണത്തില്‍ ദുരൂഹത

0
8
സ്ഫോടനവും, അഗ്നിബാധയും നടന്ന വീട് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

വടക്കാഞ്ചേരി: തെക്കുംകര മലാക്കയില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. ആച്ചംകോട്ടില്‍ ഡാന്റേഴ്സിന്റെ മക്കളായ ഒന്നര വയസുള്ള സെലസ്മിയ, 7 വയസുള്ള ഡാന്‍ഫലീസ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മൂത്തമകള്‍ സെലന്‍് സിയ, ഡാന്റേഴ്സ്, ഭാര്യ ബിന്ദു എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ ഡാന്റേഴ്സ്, ഭാര്യ ബിന്ദു എന്നിവരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഡാന്റേഴ്സിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂത്തമകള്‍ സെലന്‍സിയയെ ആദ്യം തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റി. സെലന്‍സിയയുടേയും ബിന്ദുവിന്റേയും പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ചികിത്സയിലുള്ളവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് കളക്ടറോട് അനില്‍അക്കര എംഎല്‍എ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ തലപ്പിള്ളി തഹസില്‍ദാരോട് കളക്ടര്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് മലാക്കയില്‍ വീടിന് തീപിടിച്ച് രണ്ടുകുട്ടികള്‍ മരിക്കാനിടയായത്. സംഭവത്തില്‍ അപകട കാരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. വലിയ സ്ഫോടനത്തോടെ അഗ്‌നിബാധയുണ്ടായെന്നാണ് നാട്ടുകാരില്‍ ചിലരുടെ പ്രതികരണമെങ്കിലും സ്ഫോടന ശബ്ദം കേട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കിടപ്പുമുറിയിലെ ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന സംശയമുയര്‍ന്നെങ്കിലും ഇന്‍വെര്‍ട്ടര്‍ ഉണ്ടായിരുന്നില്ലെന്നും ഷോര്‍ട്ട് സര്‍ക്യട്ടല്ല അപകട കാരണമെന്നുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ടെറസ് കെട്ടിടത്തില്‍ പെട്ടെന്ന് അഗ്നിബാധയുണ്ടാകാന്‍ കാരണമെന്തെന്ന കാര്യത്തില്‍ പോലീസിനും ഫയര്‍ഫോഴ്സിനും ഫോറന്‍സിക് വിദഗ്ധര്‍ക്കും ആശയക്കുഴപ്പം തുടരുകയാണ്. ഗ്യാസ് പൊട്ടിത്തെറിച്ചെന്നും ഗ്യാസ് ചോര്‍ന്നെന്നും അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലും സ്ഥീരീകരണം ഉണ്ടായിട്ടില്ല. അടുക്കളയിലും വീടിന് പുറത്തുമുള്ള ഗ്യാസ് സിലിണ്ടറുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഗൃഹനാഥനായ ഡാന്റേഴ്സ് തന്റെ കാറില്‍ ഗ്യാസ് നിറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചോര്‍ച്ചയും അപകടവും ഉണ്ടായതാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഗ്യാസ് കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നാണ് പോലീസിന്റെ പക്ഷം.

സയന്റിഫിക് ഓഫീസര്‍ റിനി തോമസ്, വിരലടയാള വിദഗ്ദന്‍ കെ.പി. ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കുന്നുകുളം പോലിസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി പോലിസ് ഹൗസ് സ്റ്റേഷന്‍ ഓഫീസര്‍ പി.എസ്. സുരേഷ്, എസ്ഐ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ദുരന്തം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് പുന്നംപറമ്പ് സെന്റ് ആന്റണീസ് ദേവാലയ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here