കൊല്ലം ബൈപാസ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍; ഫെബ്രുവരി 2ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

0
19

സ്വന്തം ലേഖകന്‍
കൊല്ലം: ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം കൊല്ലം ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി രണ്ടിന് നാടിന് സമര്‍പ്പിക്കും. ജനുവരിയോടുകൂടി നിര്‍മാണത്തിന്റെ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്ന് ദേശീയപാത ചീഫ് എന്‍ജിനിയര്‍ അശോക് കുമാര്‍ മന്ത്രി ജി സുധാകരനെ അറിയിച്ചു.

ആലപ്പുഴ, കൊല്ലം, കോഴിക്കോട് ബൈപാസുകളുടെയും ഫ്‌ളൈഓവറുകളുടെയും നിര്‍മാണ പുരോഗതി വിശദീകരിക്കുകയും രേഖാമൂലം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയുംചെയ്തു.2015ല്‍ കരാറായ ബൈപാസ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു.ഒരൊറ്റ സ്പാന്‍പോലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചിരുന്നില്ല. 278 കോടി രൂപയാണ് അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നല്‍കിയിരുന്നത്.

105 കോടി രൂപ ഈ സര്‍ക്കാരാണ് നല്‍കിയത്.190 പൈലുകളാണുള്ളത്. 46 പിയറുകളില്‍ ഒമ്പത് എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മിച്ചത്. ഏഴ് കള്‍വര്‍ട്ടുകളും നിര്‍മിച്ചിട്ടുണ്ട്. മൂന്നു മേല്‍പ്പാലങ്ങള്‍ സംയോജിപ്പിച്ചാണ് ബൈപാസ് നിര്‍മിച്ചിട്ടുള്ളത്.പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബൈപ്പാസിന് സ്ഥലമെടുത്തിരുന്നെങ്കിലും 2013 ല്‍ മാത്രമാണ് നിര്‍മാണത്തിനുള്ള നിര്‍ദേശം ഉണ്ടായത്. 2016 ആദ്യമാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ 75 ശതമാനത്തിലേറെ നിര്‍മാണവും നടന്നത് പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ്.ആര്‍ഡിഎസ്സിബിസിസി എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് നടക്കുന്നത് എന്നത് പ്രത്യേകതയാണ്.

ആലപ്പുഴ ബൈപാസ് ഇതോടൊപ്പം തീരേണ്ടതായിരുന്നെങ്കിലും റെയില്‍വേ പാതയുടെ മുകളിലൂടെ ബൈപാസ് പോകുന്നതിനാല്‍ റെയില്‍വേ നിയമപ്രകാരമുള്ള ചില ഗര്‍ഡറുകളും ഇന്‍സ്റ്റലേഷനുകളും റെയില്‍വേയാണ് നടത്തേണ്ടത്.ഒന്നര വര്‍ഷക്കാലം റെയില്‍വേ വരുത്തിയ കാലതാമസമാണ് ആലപ്പുഴ ബൈപാസ് വൈകിയതിന്റെ കാരണം. ഇപ്പോഴും റെയില്‍വേ ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല. കുറച്ചു കാലം എടുക്കുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

എങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായി മേയ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ അറിയിച്ചിട്ടുള്ളത്. ആലപ്പുഴ ബൈപ്പാസും വരുന്ന മേയ്മാസത്തിനുള്ളില്‍ നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here