വിശദീകരണം തൃപ്തികരം, കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ല: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

0
37

മലപ്പുറം: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്നും നടപടി സ്വീകരിക്കില്ലെന്നും മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശം നല്‍കിയതായും തങ്ങള്‍ അറിയിച്ചു.

ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് വിവാദമായ സന്ദര്‍ഭത്തിലാണ് പാണക്കാട് തങ്ങള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്‌സഭയിലെത്താതെ കുഞ്ഞാലിക്കുട്ടി വിവാഹത്തിന് പോയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ താന്‍ വിവാഹത്തിന് പോയതല്ലെന്നും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തില്‍ സംബന്ധിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ലീഗിനുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കല്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടിനല്‍കിയെന്ന് ആയിരുന്നു അബ്ദുള്‍ വഹാബിന്റെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിധേയനായാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ തുടരണമെന്നാണ് ലീഗ് നിലപാട്. നിലവിലെ സ്ഥിതിഗതികള്‍ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞിരുന്നു.

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിട്ടു നിന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയെന്ന് സാദിഖ് അലി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അണികളുടെ അതൃപ്തി ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതാണ്, ഇത് എല്ലാ ജനപ്രതിനിധികള്‍ക്കും ഒരു പാഠമാണെന്നും സാദിഖലി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here