കോപ്പിയടി പിടികൂടിയ അദ്ധ്യാപകന്റെ ചെകിട്ടത്തടിച്ചു, കൈ തല്ലിയൊടിച്ചു ; വിദ്യാര്‍ത്ഥിയും പിതാവും അറസ്റ്റില്‍

0
19

കാസര്‍കോട്: പ്ലസ് ടു മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയ അദ്ധ്യാപകനെ ചെകിട്ടത്തടിക്കുകയും ബെഞ്ചിന്റെ കാല് കൊണ്ടടിച്ച് കൈ ഒടിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിയെയും സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചുവരുത്തിയപ്പോള്‍ കയ്യേറ്റത്തിന് മുതിര്‍ന്ന പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കൊമ്പനടുക്കം ആലച്ചേരിയിലെ മുഹമ്മദ് മിര്‍സ(19)യേയും പിതാവ് എ ലത്വീഫ് (50)നേയുമാണ് കാസര്‍കോട് ടൗണ്‍ സിഐ വി വി മനോജും സംഘവും അറസ്റ്റ് ചെയ്തത്.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ഡോ. ബോബി ജോസ് (44) ആണ് അക്രമത്തിനിരയായത്. കേള്‍വിശക്തി നഷ്ടപ്പെട്ടതായി സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് അധ്യാപകനെ കാസര്‍കോട്ടെ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ബെഞ്ച് കാല്‍ കൊണ്ടുള്ള അടിയേറ്റ് അധ്യാപകന്റെ തോളെല്ല് തകര്‍ന്നു.
ബിസിനസ് സ്റ്റഡീസ്, ഫിസിക്സ് പരീക്ഷകളാണ് നടന്നത്. കോപ്പിയടിക്കുന്നതുകണ്ട് അധ്യാപകന്‍ കടലാസ് എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥി അധ്യാപകന്റെ കൈതണ്ട പിടിച്ച് ചെകിട്ടത്തടിച്ചത്. ശക്തമായ അടിയില്‍ അധ്യാപകന്‍ നിലത്തുവീണു. എന്നാല്‍ നിലത്തുവീണ ബോബിയെ മിര്‍സ ബെഞ്ച് കാല്‍ കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന് പരീക്ഷാഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം സാക്ഷികളായിരുന്നു. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹവും അധ്യാപകനുനേരെ കയ്യേറ്റത്തിന് മുതിര്‍ന്നു.
എട്ട് വര്‍ഷമായി ചെമ്മനാട് സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി ജോലിചെയ്യുകയാണ് ബോബി ജോസ്. അധ്യാപകനെ അക്രമിച്ചതിന് ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here