ഗുരുവായൂർ: ചാവക്കാടും ,വടക്കേകാടും കണ്ടൈന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 12മുതല്‍ നിറുത്തി വെച്ച ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുടക്കമാകും. വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ ബുക്ക് ചെയ്യാം. പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾ ഫോം വഴി ഓൺലൈനായും വിവാഹങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് രാവിലെ 5 മുതൽ 12.30 വരെയണ് വിവാഹങ്ങൾ നടത്തുക.
മുൻകൂട്ടി ബുക്ക് ചെയ്തുവരുന്ന വിവാഹങ്ങൾ മാത്രമാണ് നടത്താൻ അനുമതി നൽകുക. ഒരു വിവാഹ പാർട്ടിയിൽ വധൂവരന്മാരും ഫോട്ടോ – വീഡിയോഗ്രാഫർമാർ അടക്കം പരമാവധി 12 പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. വിവാഹത്തിൽ പങ്കെടുക്കുന്ന വധൂവരന്മാർ, ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോയുള്ള തിരിച്ചരിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത വിവാഹ തിയ്യതിയക്ക് 24 മണിക്കൂർ മുമ്പെങ്കിലും വഴിപാട് കൗണ്ടർ വഴിയോ 48 മണിക്കൂർ മുമ്പെങ്കിലും ഓൺലൈനിലോ ബുക്കിങ്ങ് ചെയ്യേണ്ടതാണ്.നേരത്തെ വിവാഹം ബുക്കിങ്ങ് ചെയത് റദ്ദാക്കാതെയും ബുക്കിങ്ങ് തുക റീഫണ്ട് വാങ്ങാതെയും കാത്തിരിയ്ക്കുന്നവർ മുൻ ബുക്കിങ്ങ് പ്രകാരം വിവാഹം നടത്താൻ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ ഈ വിവരം രേഖാമൂലം അറിയിച്ച് ബുക്കിങ്ങ് പുതുക്കേണ്ടതും നേരത്തെ ബുക്കിങ്ങിന് പണമടച്ചതിന്റെ അസ്സൽ രശീതി ഹാജരാക്കേണ്ടതുമാണ്.
ഒരു ദിവസം പരമാവധി 40 വിവാഹങ്ങൾ വരെ നടത്തുന്നതിനുള്ള ബുക്കിങ്ങ് മാത്രമേ എടുക്കുകയുള്ളൂ. വിവാഹം നടത്തുന്നതിന് വരുന്ന പാർട്ടികൾ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വവും പോലീസും എർപ്പെടുത്തിയ നിബന്ധനകൾ കർശനമായി പാലിയേക്കണ്ടതുമാണ്. ഒരു വിവാഹപാർട്ടിയോടൊപ്പം രണ്ടിൽ കൂടുതൽ ഫോട്ടോ-വീഡിയോഗ്രാഫർമാർ ഉണ്ടാകാൻ പാടില്ല. വിവാഹത്തിന് നിശ്ചയിയ്ക്കപ്പെട്ട സമയത്തിന് കൃത്യം 20 മിനിറ്റ് മുമ്പ് മാത്രം വിവാഹ പാർട്ടി റിപ്പോർട്ടു ചെയ്യേണ്ടതും വിവാഹ ചടങ്ങ് കഴിഞ്ഞാൽ ഉടൻ മടങ്ങി പോകേണ്ടതുമാണ്. വിവാഹശേഷം ക്ഷേത്രപരിസരത്ത് ഫോട്ടോ – വീഡിയോഗ്രാഫി അനുവദിയ്ക്കുന്നതല്ല.
കഴിഞ്ഞ മാസം 13നാണ് ക്ഷേത്ര സന്നിധിയിൽ അവസാന വിവാഹം നടന്നത്. കോവിഡ് 19നെ തുടർന്ന് ക്ഷേത്ര സന്നിധിയിൽ മാർച്ച് മാസം 15ന് നിർത്തിവെച്ച വിവാഹങ്ങൾ വീണ്ടും നടത്തുന്നതിന് ജൂൺ നാല് മുതൽ അനുവാദം നൽകിയിരുന്നു. കോവിഡ് സമൂഹ വ്യാപനം ഭയന്ന് ജൂൺ 12 മുതൽ വിവാഹങ്ങൾ നടത്തുവാനുള്ള അനുമതി നിർത്തലാക്കിയിരുന്നത്. ദേവസ്വം വിവാഹങ്ങൾക്കുള്ള അനുമതി നൽകുന്നത് നിർത്തലാക്കിയെങ്കിലും നിരവധി വിവാഹങ്ങൾ ക്ഷേത്ര സന്നിധിയിൽ നടക്കുന്നുണ്ടായിരുന്നു. കിഴക്കേ നട സത്രം ഗേറ്റിന് സമീപത്തെത്തി വധൂവരന്മാർ താലി ചാർത്തി ഗുരുവായൂരപ്പനെ സാക്ഷിയാക്കി വിവാഹം നടത്തി യിരു ന്നു