ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക പ്രഖ്യാപനവുമായി എ ഐ ഡി എം കെ വിമത നേതാവ് വി കെ ശശികല. ഇനി തമിഴ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല വ്യക്തമാക്കി.
എഐഡിഎംകെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണം. തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. തനിക്ക് അധികാരക്കൊതിയില്ലെന്നും ഒരിക്കലും അധികാരത്തിന് പിറകെ പോയിട്ടില്ലെന്നും ശശികല പറഞ്ഞു. എഐഡിഎംകെ ഭരണം തുടരണമെന്നാണ് ജയലളിതയുടെ സ്വപ്‌നം. അത് നിറവേറ്റണമെന്ന് ശശികല എഐഡിഎംകെ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശികലയുടെ പ്രഖ്യാപനം. നാലു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജനുവരിയിലാണ് ശശികല ജയിൽ മോചിതയായത്. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ശശികല അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.