ന്യൂഡൽഹി: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 27 കാരന് പോസ്റ്റുമോർട്ടത്തിന് തൊട്ടുമുൻപ് ജീവനുണ്ടെന്ന് കണ്ടെത്തി. ഡൽഹിയിലാണ് സംഭവം. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചതായി ഡോക്ടർമാർ വിധിയെഴുതിയത്. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇയാളുടെ ശരീരം അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.
കർണാടക സ്വദേശിയായ യുവാവിനെ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇയാൾ മരിച്ചുവെന്ന് സ്വകാര്യ ആശുപത്രിയിലെ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് യുവാവിനെ പോസ്റ്റുമോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് ഇദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസിലായത്. തുടർന്ന് ജീവൻ നിലനിർത്താൻ അടിയന്തിര ചികിത്സ നൽകി.
പോസ്റ്റുമോർട്ടം ടേബിളിൽ കിടന്ന് ശരീരം ഇളകുന്നത് ഡോക്ടറിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പ്രാദേശിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിലവിൽ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായും ബന്ധുക്കൾ അറിയിച്ചു