തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ ശക്തമായ പോളിംഗ്. കണക്കുകൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ൽ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരിൽ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയിൽ 65.05 ശതമാനം പേർ സമ്മതിദാനം വിനിയോഗിച്ചു. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറിൽ രേഖപ്പെടുത്തിയത് 15 ശതമാനം പേർ വോട്ട് ചെയ്തു.
ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘർഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷമുണ്ടായി. കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആ ക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തകര്‍ത്തിരുന്നു.
നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളിൽ കയറി വോട്ടഭ്യർഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാർഥിക്കും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകി. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിൽ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തിൽ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായും പരാതി ഉയർന്നു. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പർ ബൂത്തിലാണ് സംഭവം.ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേർ വോട്ട് കൈപ്പത്തിക്കു ചെയ്തതിൽ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്.
നടൻ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. എറണാകുളം പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടർന്ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.
കോട്ടയത്ത് വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ കാത്തു നിന്ന വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. നാഗമ്പടം സ്വദേശി അന്നമ്മ ദേവസ്യയാണു മരിച്ചത്.
ആറന്മുള വള്ളംകുളത്ത് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥകുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു