ആലുവ: ആലുവ നഗരസഭയിൽ വീണ്ടും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതി നൽകേണ്ട ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ അലവൻസുകൾ, കൗൺസിലർമാരുടെ ഓണററേറിയം എന്നിവക്കായി ഏകദേശം 68 ലക്ഷം രൂപയാണ് വേണ്ടത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്തും പലവട്ടം ശമ്പളവും പെൻഷനും മുടങ്ങിയിട്ടുണ്ട്. പുതിയ കൗൺസിൽ അധികാരത്തിലേറിയപ്പോൾ മുടക്കമില്ലാതെ ശമ്പളം ലഭിക്കുമെന്നാണ് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നത്.
അതിനിടെ കഴിഞ്ഞ ഒരു മാസം നഗരസഭ കാര്യാലയത്തിൽ ജനകീയ ഹോട്ടൽ നടത്തിയിരുന്ന കുടുംബശ്രീ അംഗങ്ങൾ നഗരസഭയിൽ നിന്നും പണം ലഭിക്കാത്തതിനെ തുടർന്ന് നടത്തിപ്പ് ചുമതല ഒഴിഞ്ഞു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മുതൽ മറ്റൊരു യൂണിറ്റാണ് ജനകീയ ഹോട്ടൽ നടത്തുന്നത്.