ന്യൂഡൽഹി: കേരളമടക്കം സംസ്ഥാനങ്ങൾക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 4122.27 കോടി രൂപ ലഭിക്കും. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 4524 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്.
കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക 4524 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയത്.
2020-21 വർഷത്തിൽ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്പയെടുത്ത് ജിഎസ്ടി നഷ്ടപരിഹാരമെന്ന നിലയിൽ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ കൈമാറുന്ന 75,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നടപ്പുവർഷം ജിഎസ്ടി കുടിശിക ഇനത്തിൽ നൽകേണ്ട തുകയുടെ പകുതി വരുമെന്ന് ധനമന്ത്രലായം വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.
കർണാടകയ്ക്ക് 8542.17 കോടി, മഹാരാഷ്ട്രയ്ക്ക് 6501.11 കോടി, ഗുജറാത്തിന് 6151 കോടി, തമിഴ്നാടിന് 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും. ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വർഷം രണ്ടാം പകുതിയിൽ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.