- ‘ന്യൂഡൽഹി: ഫോണ് ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമായി. ഇതോടെ രാജ്യസഭയും ലോക്സഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ഉച്ചയ്ക്കു രണ്ടുവരെ നിർത്തിവയ്ക്കെണ്ടിവന്നിരുന്നു. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങിയത്.
ഫോണ് ചോർത്തൽ സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പ്രതിപക്ഷം ജനാധിപത്യപരമായി പെരുമാറണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല.
ചർച്ചകൾക്ക് അവസരമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായതോടെ സഭ നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് ചേർന്നപ്പോഴും പ്രതിപ അംഗങ്ങൾ ബഹളം തുടർന്നു ഇതോടെയാണ് ലോക്സഭാ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.
വിഷയത്തിൽ രാജ്യസഭയും ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോണ് ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.