ന്യൂഡൽഹി: പ്രമുഖ സാഹിത്യനിരൂപക ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. സാഹിത്യ രംഗത്ത് ജീവിച്ചിരിക്കുന്നവരിൽ മുതിർന്ന പ്രതിഭാധനർക്ക് അക്കാഡമി നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഫെല്ലോഷിപ്പ്. മലയാള സാഹിത്യത്തിൽ നിന്ന് ഫെല്ലോഷിപ്പ് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് ലീലാവതി ടീച്ചർ. ഇത്തവണ ഏഴു പേർക്ക് നൽകാനാണ് അക്കാഡമി എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുള്ളത്.
2013ൽ എം.ടി വാസുദേവൻ നായർക്കാണ് ഇതിന് മുൻപ് മലയാള സാഹിത്യത്തിൽ നിന്ന് അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എൻ. ബാലാമണിയമ്മ, കോവിലൻ എന്നിവരും നേരത്തെ ഫെല്ലോഷിപ്പിന് അർഹരായിട്ടുണ്ട്. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്ക്കാരം സുധാകരൻ രാമന്തളിയുടെ ശിഖരസൂര്യൻ എന്ന കന്നഡ നോവൽ വിവർത്തനത്തിന് ലഭിച്ചു.