കൊച്ചി: മാദ്ധ്യമങ്ങൾ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് സമൂഹനന്മക്ക് അനിവാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്’  കേരളകൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലിന് സമ്മാനിച്ച് ആലുവയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും വൈകാരികതയിൽ നിന്നൊഴിവായി സംഭവങ്ങളെ വസ്തുതകളായി അവതിപ്പിക്കാൻ മാദ്ധ്യമ പ്രവർത്തകർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

പുതിയ കാലഘട്ടത്തിൽ സത്യത്തെ കണ്ടില്ലെന്ന് നടിക്കാൻ മാദ്ധ്യമങ്ങൾക്കാവില്ല. നന്മയും തിന്മയുമുണ്ടെങ്കിലും മുഖ്യധാര മാദ്ധ്യമങ്ങൾ തിരസ്കരിക്കുന്ന വാർത്തകൾ നവമാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ‘വിശ്വാസം അതല്ലേ സ്മിജ’ എന്ന തലക്കെട്ടിൽ വാരാന്ത്യകൗമുദി’യിൽ വന്ന ലേഖനമാണ് ബാബു പി. ഗോപാലിനെ അവാർഡിന് അർഹനാക്കിയത്. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സുനീഷ് കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണവും അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും നിർവഹിച്ചു.

അവാർഡ് നിർണയ കമ്മിറ്റി കൺവീനർ ഷാജി ഇടപ്പള്ളി, കെ.ജെ.യു.സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. രാജീവ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എ. ഷാജി, എം.കെ സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രതീഷ് പുതുശേരി, കെ.എം. ഇസ്മയിൽ, ആലുവ മീഡിയ ക്ലബ്ബ് സെക്രട്ടറി എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ബാബു പി. ഗോപാൽ മറുപടി പ്രസംഗം നടത്തി. പി.എച്ച്.ഡിക്ക് പ്രവേശനം നേടിയ കെ.ജെ.യു ആലുവ മേഖല സെക്രട്ടറി എ.എ. സഹദിനെ മന്ത്രി പി. രാജീവ് ആദരിച്ചു. ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ സ്വാഗതവും താലൂക്ക് സെക്രട്ടറി ജോസ് പി. ആൻഡ്രൂസ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here