ബ്രസൽസ്: റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തെന്ന് യൂറോപ്യൻ സൈനിക സഖ്യമായ നാറ്റോ. അടിയന്തരഘട്ടം വന്നാൽ ഇടപെടുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സമീപഭാവിയിൽ റഷ്യ കൂടുതൽ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ യൂറോപ്പിൽ കൂടുതൽ സേനാവിന്യാസം ഉണ്ടാവും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും ഒരുക്കി നിർത്തിയിരിക്കുകയാണ്. യുക്രെയ്ന് ആയുധങ്ങളടക്കം സഹായം ചെയ്തുവരികയായിരുന്നു. അതിനിയും തുടരും. യുക്രെയ്നിൽനിന്ന് റഷ്യ അടിയന്തരമായി പിൻവാങ്ങുകയും മുഴുവൻ സൈന്യത്തേയും പിൻവലിക്കണമെന്നും സ്റ്റോൾട്ടൻബെർഗ് ആവശ്യപ്പെട്ടു.
സമാധാന ചർച്ചകളിലേക്ക് റഷ്യ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി എല്ലാവരുടേതുമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. യുക്രെയ്നെ ആക്രമിക്കാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനത്തിന് വരും വർഷങ്ങളിൽ റഷ്യ സാമ്പത്തികമായും രാഷ്ട്രീയമായും കടുത്ത വില നൽകേണ്ടിവരുമെന്ന് നാറ്റോ പ്രസ്താവനയിൽ പറഞ്ഞു.