തൃക്കാക്കര : കാക്കനാട് തൃക്കാക്കര ഭാഗങ്ങളിൽ എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി രണ്ട് പേർ പിടിയിലായി. തൃക്കാക്കര കങ്ങരപ്പടി മില്ലുംപടി ദേശത്ത്, നാണി മൂല വീട്ടിൽ ബിപിൻ മോഹൻ (32), കോട്ടയം കല്ലറ മുണ്ടാർ ദേശത്ത്, പുത്തൻപുരക്കൽ വീട്ടിൽ അജിത്ത് (23) എന്നിവരാണ്എറണാകുളംറേഞ്ച്എക്സൈസിന്റെ പിടിയിലായത്. റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന “പാർട്ടി ഡ്രഗ്ഗ് ” എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിൻ ഡയോക്സി മെത്താഫിറ്റമിൻ (MDMA) 7 ഗ്രാംഇവരിൽ നിന്ന് പിടിച്ചെടുത്തു.

മയക്ക് മരുന്ന് ഉപയോക്താക്കളുടെ പ്രത്യേക ടെലിംഗ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ ഇടനിലക്കാർ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്ന സംഘത്തിലെ രണ്ട് പ്രധാന കണ്ണികളാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി പേർ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. കാക്കനാട് ഒരു ഇടത്തവളമാക്കി വൻതോതിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച് സിറ്റി മെട്രോ ഷാഡോ ടീമിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ ഓൺലൈൻ മുഖേന ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്. വ്യത്യസ്ത ആളുകളുടെ പേരിൽ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുകയും, വ്യത്യസത മൊബൈൽ നമ്പറുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ഇവരുടെ ഇടപാടുകൾ കണ്ടെത്തുക ദുഷ്കരമായിരുന്നു.

കാക്കനാട് ഭാഗങ്ങളിൽ ആഴ്ചകളോളം നീരീക്ഷണം ശക്തമാക്കി വരുന്നതിനിടയിൽ ഇവർ തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലിൽ താമസിച്ച് മയക്ക് മരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോ സംഘം ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ചു വിട്ടത്, സംഭവം കണ്ടു നിന്നവരിൽ ഭീതി പടർത്തി. ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നത് എന്നാതാണ് എക്സൈസിന്റെ പ്രാഥമീക നിഗമനം. ഗ്രാമിന് 2000- ത്തിൽ പരം രൂപയ്ക്ക് വാങ്ങി 4000 മുതൽ 7000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഉൻമാദാവസ്ഥയിൽ തുടരുവാൻ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയുവാൻ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇത് ഉപയോഗിച്ച് തുടങ്ങിയാൽ ഇതിൽ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാൻ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇവരുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണംനടത്തുമെന്നുംകുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.ഡി. ടോമി, ദിനോബ് പി, വനിത സിവിൽ എക്സൈസ് ഓഫീസർ പി. അനിമോൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here