എൻസിപി അധ്യക്ഷൻ ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്‌ച നടത്തി.മുഖ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച
ദക്ഷിണ മുംബൈയിലെ ഐക്കണിക് സിനിമാ ഹാളായ മറാത്ത മന്ദിറിന്റെ 75-ാം വാർഷിക ആഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് താൻ പോയതെന്ന് ശരദ് പവാർ കൂടിക്കാഴ്‌ചയെക്കുറിച്ച് ട്വീറ്റ് ചെയ്‌തു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ സഖ്യകക്ഷിയായ ബിജെപി കൂടിക്കാഴ്‌ച രാഷ്ട്രീയമല്ലെന്നും വ്യക്തിപരമാണെന്നും പറഞ്ഞു.
മറാത്തി സിനിമകൾ, തിയേറ്ററുകൾ, കലാകാരന്മാർ, കരകൗശല തൊഴിലാളികൾ എന്നിവർ നേരിടുന്ന പ്രശ്‌നങ്ങളും നേതാക്കൾ ചർച്ച ചെയ്‌തു. “മുംബൈയിലെ മറാത്ത മന്ദിറിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, സംഘടന ഒരു അനുസ്‌മാരണ ചടങ്ങ് സംഘടിപ്പിക്കും. ഇന്ന് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ വർഷയിൽ സന്ദർശിച്ച് ഈ പരിപാടിയിലേക്ക് ക്ഷണിച്ചു” പവാർ ട്വീറ്റിൽ പറഞ്ഞു.
“നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും പാർലമെന്റ് അംഗവുമായ പവാർ സാഹിബ് ഇന്ന് സർക്കാർ വസതിയിലെത്തി ആശംസകൾ സ്വീകരിച്ചു,” ശരദ് പവാറുമായി തൻറെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയുടെ രണ്ട് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ഏകനാഥ് ഷിൻഡെ ട്വീറ്റ് ചെയ്‌തു.
കൂടിക്കാഴ്‌ച വ്യക്തിപരമാണെന്നും അതിൽ മറ്റൊരു അർത്ഥവുമില്ലെന്നും ഇതിന് പിന്നാലെ ബിജെപി നേതാവും മന്ത്രിയുമായ സുധീർ മുംഗന്തിവാർ പറഞ്ഞു. “മുഖ്യമന്ത്രി ഷിൻഡെയുമായുള്ള ശരദ് പവാറിന്റെ കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയമില്ല, വ്യക്തിപരമാണ്. മുഖ്യമന്ത്രി എല്ലാവരുടെയും, പവാറിന്റേതും കൂടിയാണ്. യോഗത്തെക്കുറിച്ച് കൂടുതൽ കൂട്ടിവായിക്കേണ്ട കാര്യമില്ല” അദ്ദേഹം പറഞ്ഞു.