ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്സോ
ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ നടന്ന കുട്ടിയുടെ ശവസംസ്ക്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്തിയില്ല എന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെ ആയിരുന്നു രാത്രിയോടെ മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി എന്നിവർ കുട്ടിയുടെ കുടുംബം സന്ദർശിച്ചത്.
മുഖ്യമന്ത്രി സംഭവത്തിൽ ഒരു അനുശോചന കുറിപ്പിറക്കാത്തതും, മന്ത്രി ബിന്ദുവിൻ്റെ മന്ത്രിമാർ എല്ലാ സ്ഥലത്തും എത്തേണ്ട ആവശ്യമില്ലാ എന്ന വിവാദ പ്രസ്ഥാവനയും ചർച്ചയായിട്ടുണ്ട്.