തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ല എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് തൃശൂർ ചാലക്കുടി സ്വദേശി രേവദ് ബാബു. ചെറിയ കുട്ടികൾക്ക് സാധാരണയായി ശേഷക്രിയ ചെയ്യാറില്ല എന്നാണ് പൂജാരിമാർ പറഞ്ഞത്. താൻ സമീപിച്ച എല്ലാ പൂജാരിമാരും ഇതുതന്നെ ആവർത്തിച്ചു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചു എന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും രേവദ് പറഞ്ഞു. ഇൻഫ്ളുവൻസർ ശ്രീ ചേറായിയോട് നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു രേവദിന്റെതുറന്നു പറച്ചിൽ.പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് അനുസരിച്ചാണ് താൻ പൂജാരിയെ അന്വേഷിച്ച് ഇറങ്ങിയത്.
ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ ശേഷക്രിയകൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചതായി രേവദ് ബാബു ആരോപിക്കുന്ന വീഡിയോ ഇന്ന് പകൽ പുറത്തുവന്നിരുന്നു. ഹിന്ദിക്കാരി ആയതിനാൽ പൂജാരിമാർ കർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചതായും അതിനാൽ താൻ ശേഷക്രിയകൾ നടത്താൻ മുൻകൈ എടുക്കുകയായിരുന്നു എന്നും വിഡിയോയിൽ രേവദ് ആരോപിച്ചിരുന്നു.
വീഡിയോ വൈറലാകുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ അറിയാനായി ശ്രീ ചേറായി രേവദിനെ ഫോണിൽ ബന്ധപ്പെട്ടത്. ഈ ഫോൺ സംഭാഷണത്തിനിടയിൽ രേവദ് വാസ്തവം തുറന്നുപറയുകയുംകുറ്റസമ്മതംനടത്തുകയുമായിരുന്നു.