ചെന്നൈ: കേന്ദ്രത്തിന്റെ വക കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. രൂപകൽപനയിൽ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് പാലക്കാട് ഡിവിഷന് അനുവദിച്ച് നൽകിയെന്ന് റിപ്പോർട്ടിലുണ്ട്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്ന ട്രെയിനിന് ആകെ എട്ട് കോച്ചുകളാണുള്ളത്. ഇത് വൈകാതെ തന്നെ സതേൺ റെയിൽവേയ്ക്ക് കൈമാറുമെന്നാണ് വിവരം. ആദ്യം മംഗലാപുരത്തേക്കാകും കൊണ്ടുപോകുക. ട്രെയിനിന്റെ റൂട്ട് ദക്ഷിണ റെയിൽവേ ബോർഡാണ് തീരുമാനിക്കുക.
മംഗലാപുരത്ത് നിന്നും ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടാകും ബോർഡ് പരിഗണിക്കുക എന്നും സൂചനയുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലോടുന്നതാണെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
റെയിൽ പാതകളിൽ വൈദ്യുതീകരണം പൂർത്തിയായ എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് സർവീസുകൾ എത്തിയിരുന്നു.