ന്യൂഡൽഹി: ആലുവ മണപ്പുറത്തെ അമ്യൂസ്മെൻറ് പാർക്കും, വ്യാപാര മേളയും നടത്താനുള്ള കരാർ ഷാസ് എന്റർടെയ്ൻമെന്റ്റ് കമ്പനിക്ക്നൽകികൊണ്ടുള്ളമുൻസുപ്രീംകോടതിഉത്തരവ്പുനഃപരിശോധിക്കാനുള്ള ഹർജി തള്ളി
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൺ വേൾഡ് ആണ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. എക്സിബിഷനുമായി ബന്ധപ്പെട്ട 90 ശതമാനം പണിയും കഴിഞ്ഞതായും അതിനാൽ കരാറുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും ഫൺ വേൾഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു..
എക്സിബിഷൻ നടത്താനുള്ള കരാർ, ഫൺ വേൾഡ് എന്ന സ്ഥാപനത്തിന് നൽകാൻ ആയിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ ഷാസ് എന്റർടെയ്ൻമെന്റ് കരാർ നൽകാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഷാസ് എന്റർടെയ്ൻമെന്റ് നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു.
ഷാസ് എന്റർടെയ്ൻമെന്റ് വാഗ്‌ദാനം ചെയ്തതിനേക്കാൾ 50 ലക്ഷം രൂപ കുറച്ചാണ് ഫൺ വേൾഡീന് കരാർ നൽകിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അനീതിയും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
എക്സിബിഷനുമായി ബന്ധപ്പെട്ട് ആലുവ മണപ്പുറത്ത് സ്ഥാപിച്ച സാധനങ്ങൾ അഞ്ചാം തീയതി വൈകുന്നേരത്തിനകം മാറ്റാൻ ഫൺ വേൾഡിന് സുപ്രീം കോടതി അനുമതി നൽകി. ഫൺ വേൾഡിന് വേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരിയും ഷാസ് എന്റർടെയ്ൻമെന്റ്ന് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷക പല്ലവി പ്രതാപും ഹാജരായി.