കൊച്ചി:പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.

ചലച്ചിത്രഗാനങ്ങളിലൂടേയുംഭക്തി ഗാനങ്ങളിലൂടേയും സംഗീതാസ്വാദകരുടെ ഹൃദയം നിറച്ച സംഗീത സംവിധായകനായിരുന്നു കെ ജി ജയൻ. ഇരട്ട സഹോദരനായ വിജയനൊപ്പം ചേർന്നുള്ള അദ്ദേഹത്തിന്റെ സംഗീത യാത്രക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1988–ൽ വിജയന്റെ വിയോഗ ശേഷവും ഗാനരംഗത്ത് സജീവമായിരുന്നു. ചലച്ചിത്ര, ഭക്തി ഗാന മേഖലയിൽ 63 വർഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം ധർമശാസ്താ, നിറകുടം,സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട് .പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങളിലും പാടി.

1934 നവംബർ 21-ന് കോട്ടയം നാഗമ്പടത്ത് കടമ്പൂത്ര മഠം ത്തിൽ  ഗോപാലൻ തന്ത്രിയുടെയും  നാരായണി അമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും മക്കളായാണ് ജയവിജയൻമാരുടെ ജനനം. ഇരട്ടകളുടെ സംഗീതവാസന മനസിലാക്കി ഗുരുദേവ ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻ ഭാഗവതരുടെ അടുത്തെത്തിച്ചത്. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരും ആലത്തൂർ ബ്രദേഴ്സും ഗുരുക്കന്മാരായി. സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ നിന്ന് ഗാനഭൂഷണം പാസായി.

മഹാഗുരുക്കളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 18 വർഷവും ഡോ. ബാലമുരളീകൃഷ്ണയ്ക്കു കീഴിൽ ആറു വർഷവും സംഗീത സപര്യ നടത്തി. 1988-ൽ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയൻ ആ ദുഃഖം മറന്നു പാടി. രാജ്യം പത്മശ്രീ നൽകി ആദരിച്ച ജയനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പ ഗാനമികവിന് ഹരിവരാസന പുരസ്‌കാരം നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചു.

ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തും മുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വർഷങ്ങളോളമായിരുന്നു. ഒരിക്കൽ ജയൻ പറഞ്ഞു: ’42 വർഷങ്ങൾ ഞാനും അനിയനും (വിജയൻ) തുടർച്ചയായി സന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ടു കഴിഞ്ഞേ മകരവിളക്കു ദിവസം നടതുറക്കുളൂ’. 1950-കളിൽ എപ്പോഴോ ശബരിമലയ്ക്കു പോയപ്പോഴാണ് മനസിൽ അയ്യപ്പനെ ദർശിച്ച് ജയൻ കൊടിമരച്ചുവട്ടിലിരുന്ന് ആദ്യമായി പാടിയത്. ചെമ്പൈ സ്വാമിക്കൊപ്പം മലചവിട്ടാനും ഭാഗ്യമുണ്ടായി.

എച്ച്.എം.വി ഗ്രാമഫോൺ റെക്കാഡിനു വേണ്ടി ജയവിജയന്മാർ ആദ്യമായി ഈണമിട്ട ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ’ എന്ന പി. ലീലയുടെ പാട്ട്, ആദ്യമായി ഒരു സ്ത്രീ ആലപിച്ച അയ്യപ്പഭക്തി ഗാനമായി. യേശുദാസിന്റെ ആദ്യ ഭക്തിഗാനമായ ‘ദർശനം പുണ്യ ദർശനം’, ശ്രീകോവിൽ നടതുറന്നു, എല്ലാമെല്ലാം അയ്യപ്പൻ, ശ്രീശബരീശ ദീനദയാലാ, പതിനെട്ട് പടിയേറി, നല്ലതു വരുത്തുക, വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി…. തുടങ്ങി അയ്യപ്പഭക്തി ഗാനങ്ങളുടെ നിര നിരവധിയാണ്

രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ കച്ചേരികൾ നടത്തി. യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ശീർക്കാഴി ഗോവിന്ദരാജൻ, ടി.എം. സൗന്ദരരാജൻ, എസ്. ജാനകി, പി. സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെക്കൊണ്ട് പാടിക്കാൻ ജയനു കഴിഞ്ഞു. മലയാളത്തിൽ പത്തൊമ്പതും തമിഴിൽ നാലും സിനിമകൾക്ക് ഈണം നൽകി. ‘ഭൂമിയിലെ മാലാഖ’ ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നിൽക്കുന്നു.

എസ്.രമേശൻ നായർ എഴുതി ജയൻ ഈണമിട്ട, തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ ‘രാധതൻ പ്രേമത്തോടാണോ…, ഒരു പിടി അവിലുമായ്, ചന്ദനചർച്ചിത, അണിവാക ചാർത്തിൽ, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ തുടങ്ങിയവ ഇന്നും കൃഷ്ണ ഭക്തിരസം തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ്. കെ.ജി. ജയൻ്റെ ഭാര്യ പരേതയായ സരോജിനി അദ്ധ്യാപികയായിരുന്നു. മനോജ് കെ. ജയനും, ബിജു കെ. ജയനുമാണ് മക്കൾ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here