കോഴിക്കോട്: ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി യാത്രക്കാരി പിടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്ഫോടകവസ്തുക്കളും അത് കൊണ്ടുവന്നു എന്ന് കരുതുന്ന യാത്രക്കാരിയേയും റെയിൽവേ പോലീസ് പിടികൂടിയത്. 02685 ചെന്നൈ മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ നിന്നാണ് സ്ഫോടക വസ്തു പിടിച്ചത്. ഇന്ന് പുലർച്ചെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടന്നത്.
117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റനേറ്റർ എന്നിവയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. യാത്രക്കാരി ചെന്നൈയിൽ നിന്നും തലശ്ശേരിയ്ക്ക് പോവുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് അറിയിച്ചു. സീറ്റിന് താഴെ ബാഗിലാണ് ഇത്രയും സാധനങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.യാത്രക്കാരി ചെന്നൈ സ്വദേശിയായ രമണിയാണെന്ന് പോലീസ് പറഞ്ഞു.
കിണർ നിർമ്മാണത്തിനായി എത്തിക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കിണർ നിർമ്മാണത്തിന് ഇത്രയധികം സ്ഫോടകവസ്തു എന്തിനെന്നാണ് സംശയം. പാറമടകൾക്കാണ് വലിയ തോതിൽ ഉപയോഗിക്കാറ്. എന്നാൽ അത്തരം സൂചനകളൊന്നും രമണി നൽകിയിട്ടില്ല. കേരളത്തിൽ രമണിയിൽ നിന്നും ജെലാറ്റിൻ ആരാണ് വാങ്ങാൻതീരുമാനിച്ചിരിക്കുന്നതെന്നും പോലീസ് അന്വേഷിക്കുകയാണ്.