കാറിന്റെ ചില്ല് തകര്‍ത്ത് വീണ്ടും കവര്‍ച്ച: പട്ടാപ്പകല്‍ കൊള്ളയടിച്ചത് മൂന്നു ലക്ഷം

0
18
വാഹനത്തിന്റെ ചില്ല് തകര്‍ന്ന നിലയില്‍

തളിപ്പറമ്പ്: നഗരമധ്യത്തില്‍ പട്ടാപപകല്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് വീണ്ടും കവര്‍ച്ച. മന്നയിലെ വ്യാപാരി ഉമ്മര്‍കുട്ടിയുടെ കാറിന്റെ രണ്ടാംനിര സീറ്റിനടുത്തുള്ള ചില്ല് തകര്‍ത്ത് മൂന്നു ലക്ഷം രൂപയും രേഖകളും കവര്‍ന്നു. ഉമ്മര്‍കുട്ടി നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള പള്ളിയില്‍ ജുമാ നിസ്‌ക്കാരത്തിന് എത്തിയകതായിരുന്നു.റോഡരികില്‍ വാഹനം നിര്‍ത്തി നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചില്ല് തകര്‍ത്തതായി കണ്ടത്. വാഹനത്തില്‍ കയറി പരിശോധിച്ചപ്പോഴാണ് പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി മനസിലായത്. ജനുവരി 17ന് തളിപ്പറമ്പില്‍ വ്യാപാരികളുടെ രണ്ട് കാറുകളുടെ ചില്ല് കുത്തിപ്പൊളിച്ച് ലക്ഷങ്ങള്‍ അപഹരിച്ചിരുന്നു.
തളിപറമ്പിലെ വ്യാപാരിയും ആദിശക്തി എക്‌സറെ യൂണിറ്റ് ആന്‍ഡ് സ്‌കാനിംഗ് സെന്റെര്‍ ഉടമ പുഷ്പഗിരിയിലെ വി.വി. അബ്ദുള്ളയുടെ കാറിന്റെ ചില്ല് തകര്‍ത്ത് ബാഗിലുണ്ടായിരുന്ന രണ്ടേകാല്‍ ലക്ഷം രൂപയും എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയുമാണ് മോഷ്ടിച്ചത്.17ന് രാത്രി 9.45ന് മകള്‍ പഠിക്കുന്ന സ്‌കൂളില്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ടാഗോര്‍ സ്‌കൂളിന് സമീപത്തുള്ള സ്‌കൂളില്‍ എത്തിയതായിരുന്നു. അബ്ദുള്ള റോഡരികില്‍ വാഹനം നിര്‍ത്തി സ്‌കൂളിലേക്ക് പോയി കുറച്ചു കഴിഞ്ഞ് മകളെയും കൂട്ടി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.ഇതിന് മുമ്പ് രാത്രി ഒന്‍പതോടെ നെല്ലിപ്പറമ്പില്‍ ഷാലിമാര്‍ സ്റ്റോര്‍ ഉടമ കരിമ്പം സ്വദേശി മൊയ്തീന്റെ കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചിരുന്നു. എന്നാല്‍ ബാഗില്‍ ടിഫിന്‍ ബോക്‌സാണ് ഉണ്ടായിരുന്നത്. ഈ സംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതാണ് കവര്‍ച്ച ആവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here