രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കുന്നു

0
113

നെടുങ്കണ്ടം : 13 വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയിലെ പ്രകൃതിരമണീയമായ രാമക്കല്‍മേട്ടിലേക്കു ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കുന്നു.2005ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരം കലക്ടര്‍ ജില്ലയിലെ ഓഫ്‌റോഡ് സഫാരികളെല്ലാം നിരോധിക്കുകയായിരുന്നു. രാമക്കല്‍മേട് ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ആദ്യം ജില്ലയില്‍ പുനരാരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ഞായറാഴ്ച രാവിലെ 10ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. നാല്‍പത് ജീപ്പുകളാണ് ഇവിടെ സര്‍വീസിനു സജ്ജീകരിച്ചിരിക്കുന്നത്. ഒരു ജീപ്പ് സവാരിക്ക് 1300 രൂപയാണ് നിരക്ക്. ഒരു ജീപ്പില്‍ ആറു മുതല്‍ ഒമ്പതു വരെ യാത്രക്കാരെ കയറ്റും. 1300 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നത് തടഞ്ഞിട്ടുണ്ട്. സവാരിക്കായി എത്തുന്നവര്‍ക്ക് രാമക്കല്‍മേട്ടിലെ ഡിടിപിസിയുടെ കൗണ്ടറില്‍നിന്നും ടിക്കറ്റ് ലഭ്യമാക്കും. ആമപ്പാറ, ഗ്രീന്‍വാലി വ്യു പോയിന്റ്, സോളാര്‍ പ്രോജക്ട് ഭാഗം തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ചുറ്റി സഞ്ചരിച്ച് തിരികെ രാമക്കല്‍മേട്ടില്‍ എത്തിക്കും. രണ്ടുമണിക്കൂറാണ് ദൈര്‍ഘ്യം. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്‌നസ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കും. പരിശീലനം ലഭിച്ച 70 ഡ്രൈവര്‍മാര്‍ക്ക് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ഡിഒ എം കെ ജയേഷ് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്തു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിടിപിസിയില്‍ ബ്രീത്ത് അനലൈസര്‍ മെഷീനും കൂടാതെ സിസി ടിവി ക്യാമറകളും സ്ഥാപിക്കും. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരിയും ഇനിമുതല്‍ ജില്ലാ ഭരണ നേതൃത്വത്തിന്റെ കീഴിലാകും.
രാമക്കല്‍മേട്, കുമളി, ആനച്ചാല്‍, വണ്ടിപ്പെരിയാര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓഫ് റോഡ് സഫാരി നടത്തുന്നത്. അപകടകരമായ ഡ്രൈവിങ്ങിനൊപ്പം അമിതകൂലിയും നിയന്ത്രിക്കും. വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വവും ഉറപ്പാക്കും. ഓഫ് റോഡ് സവാരി പുനരാരംഭിക്കുന്ന ഓരോ കേന്ദ്രത്തിലും ഡിടിപിസിയുടെ കൗണ്ടറുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here