കരിമണല്‍ ഖനനം ഇനി പൊതുമേഖലയില്‍ മാത്രം

0
27

കൊല്ലം: തീരദേശ കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാക്കി കേന്ദ്ര വിജ്ഞാപനം. സ്വകാര്യ മേഖലയിലും ഉപാധികളോടെ കരിമണല്‍ ഖനനമാകാം എന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം.നിലവില്‍ കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ രണ്ടു സ്ഥാപനങ്ങള്‍ കൊല്ലം, ആലപ്പുഴ തീരമേഖലകളില്‍ നിന്ന് ധാതുമണല്‍ ശേഖരിക്കുന്നുണ്ട്. കേരളത്തിലും സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനമാകാം എന്ന നിലയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്ന പുതിയ ഉത്തരവ്. വ്യാവസായിക പ്രാധാന്യമുള്ളതും തന്ത്രപ്രധാന മൂല്യമുള്ളതുമായ ധാതുക്കള്‍ അടങ്ങിയ കരിമണല്‍ നിക്ഷേപം ഏറ്റവും അധികമുള്ളത്.കേരളം, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ തീരപ്രദേശത്താണ്. സംസ്ഥാനതത് കൊല്ലത്ത് നീണ്ടകര മുതല്‍ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയുള്ള തീരദേശത്താണ് കരിമണല്‍ നിക്ഷേപം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആര്‍.ഇയും, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലും മാത്രമാണ് സംസ്ഥാനത്ത് ധാതുമണല്‍ ഖനനം നടത്തുന്നത്.കൊല്ലം തീരത്തെ കരിമണലില്‍, ആണവ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുറേനിയവും തോറിയവും വേര്‍തിരിച്ചെടുക്കുന്ന റേഡിയോ ആക്ടീവ് മൂലകമായ മോണോസൈറ്റിന്റെ സാന്നിദ്ധ്യമുണ്ട്. കൂടാതെ തന്ത്രപ്രധാന മൂലകങ്ങളായ ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, സിലിമനൈറ്റ് എന്നിവയും കരിമണലിലുണ്ട്.കരിമണലില്‍ മോണസൈറ്റിന്റെ അളവ് 0.75 ശതമാനത്തില്‍ താഴെയാണെങ്കില്‍ മാത്രം സ്വകാര്യ സ്ഥാപനത്തിന് ഖനനം നടത്താമെന്നായിരുന്നു 2016- ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഈ പഴുത് ഉപയോഗിച്ചാണ് ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഖനനം നടത്തിവന്നത്. പുതിയ ഉത്തരവ് പ്രകാരം ഖനനം പൂര്‍ണമായും പൊതുമേഖലയ്ക്കു മാത്രമാകും.

LEAVE A REPLY

Please enter your comment!
Please enter your name here