ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ചകള്‍ ഫലം കാണുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്കിലേയ്ക്ക് കൂടുതല്‍ സൈനിക വിന്യാസം നടത്താതിരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആറാം കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ലഡാക്കിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കില്ലെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ കാര്യങ്ങളില്‍ ധാരണയിലെത്താനും അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുമായി ഏഴാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ എത്രയും വേഗം നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മോല്‍ഡോയില്‍ കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ലഫ്. ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മേജര്‍ ജനറല്‍ ലിന്‍ ലിയുവാണ് ചൈനീസ് സംഘത്തിന് നേതൃത്വം കൊടുത്തത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയ മോസ്‌കോ ധാരണയ്ക്ക് ശേഷം നടന്ന ആദ്യ കമാന്‍ഡര്‍ തല ചര്‍ച്ചയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here