ന്യൂഡൽഹി: രാജ്യം ഇന്ന് 72-ാം മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ന്യൂഡൽഹിയിൽ സൈനിക വ്യൂഹങ്ങളും മറ്റ് സുരക്ഷാ വിഭാഗങ്ങളും അണിനിരക്കുന്ന പരേഡ് രാജ്പഥിലൂടെ നീങ്ങും. ഒന്നര ലക്ഷത്തിലധികം കാണികളെ പ്രവേശിപ്പിച്ചിരുന്ന ചടങ്ങിൽ ഇത്തവണ അത് കാൽ ലക്ഷമാക്കി കുറച്ചിരിക്കുകയാണ്. ഒപ്പം പരേഡിന്റെ ദൂരം മൂന്നര കിലോമീറ്ററാക്കി കുറച്ചു.
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലിത്തവണ രാഷ്ട്രത്തലവന്മാരാരും വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊറോണ കാരണം വരവ് റദ്ദാക്കി. രാഷ്ടപതിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രം.
വിവിധ സംസ്ഥാനങ്ങളുടേയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടേയും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും പതിവു പോലെ പ്രദർശിപ്പിക്കും. ഒപ്പം സൈന്യം ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് നീങ്ങും.