കൊച്ചി: ഡോളർ കടത്തു കേസിൽ കൂടി ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലിൽ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്. 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കർ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ബന്ധുക്കൾ അദ്ദേഹത്തെ കൊണ്ടുപോകാൻ ജയിലിന് മുന്നിൽ കാത്തുനിന്നിരുന്നു.
ഇന്ന് രാവിലെയാണ് ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിക്ക് മുന്നിൽ സമർപ്പിക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ രണ്ടു ആൾജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്ത് കേസിൽ ഒക്ടോബർ 28-നാണ് ശിവശങ്കർ അറസ്റ്റിലാകുന്നത്. പിന്നീട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രതിയായി. സ്വർണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് ജയിലിന് പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങിയത്.