പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. പോക്സോ, എസ്സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2017 ജനുവരി 13, മാർച്ച് നാല് എന്നീ തിയതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി. മധു, ഷിബു, എം. മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിൻമേൽ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.
കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബമുൾപ്പെടെയുളള സമരസമിതി തുടർസമരം നടത്തുകയായിരുന്നു.