ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജിക്കാർ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റീസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പിഴയോട് കൂടി ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു.
രാഷ്ട്രപതി ഭവൻമുതൽ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ രാജ്പഥ് പാതയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് 20,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറ് വർഷത്തിനകം പൂർത്തിയാക്കും.
എന്നാൽ, 971 കോടി ചെലവിൽ നിർമിക്കുന്ന പാർലമെന്റ് മന്ദിരം രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-ൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.