ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ യുഎപിഎ അടക്കം ചുമത്തി ജയിലിൽ അടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീക്ക് കാപ്പന് മഥുര കോടതി ജാമ്യം നിഷേധിച്ചു. സിദ്ദീക്ക് കാപ്പനും ഒപ്പമുണ്ടായിരുന്നവർക്കും എതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രഥമൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി അനിൽ കുമാർ പാണ്ഡേ ജാമ്യം നിഷേധിച്ചത്.
ഹത്രാസിൽ പെണ്കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേ ആണ് അറസ്റ്റിലായതെന്നും തനിക്കെതിരേ ചുമത്തിയ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിദ്ദീക്ക് കാപ്പൻ ജാമ്യാപേക്ഷ നൽകിയത്. എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ സിദ്ദീക്ക് കാപ്പന്റെ കൈവശം ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖ പ്രവർത്തനം നിലച്ചിരുന്ന ഒരു സ്ഥാപനത്തിന്റെതായിരുന്നു എന്ന പോലീസിന്റെ വാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ സിദ്ദീക്കിന് മേൽ ചുമത്തിയിരുന്ന ചില കുറ്റങ്ങൾ കോടതി ഒഴിവാക്കിയിരുന്നു