ടോക്കിയോ: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ടോക്കിയോയിൽ തുടക്കം. കോവിഡ് മഹാമാരിയെ കീഴടക്കിയാണ് 32-ാമത് ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടക്കമായത്.
സ്റ്റേഡിയത്തിൽനിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. ട്രെഡ്മില്ലില് പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് പരിപാടികൾ തുടങ്ങിയത്.
കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക തനിമ നിറഞ്ഞുനില്ക്കുന്ന പരിപാടികള്‍ നടന്നു. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.
ഒളിന്പിക്സിന്റെ ജൻമനാടായ ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ 21-ാമതായാണ് ഇന്ത്യ എത്തിയത്.
മേരി കോം, മൻപ്രീത് സിംഗ് എന്നിവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാക വഹിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയിൽ മെഡൽ പ്രതീക്ഷകളുമായി എത്തിയിരിക്കുന്നത്. 18 ഇനങ്ങളിലായി 127 കായികതാരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്നു മുതൽ ഓഗസ്റ്റ് എട്ടു വരെയായി 17 ദിവസം നീളുന്നതാണ് ഒളിന്പിക്സ് മാമാങ്കം. ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ ഒളിന്പിക് മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യയുടെ അന്പെയ്ത്ത് വനിതാ താരം ദീപിക കുമാരി രാവിലെ നടക്കുന്ന സിംഗിൾസിൽ മാറ്റുരയ്ക്കുന്നുണ്ട്. പുരുഷ-വനിതാ ഫുട്ബോൾ, സോഫ്റ്റ്ബോൾ മത്സരങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ ഭീഷണിയിൽ സ്റ്റേഡിയങ്ങളിൽ കാണികളുയർത്തുന്ന ആരവമില്ലെങ്കിലും ആവേശത്തിനു കുറവുണ്ടാകില്ലെന്ന് ഉറപ്പാണ്. ടെലിവിഷനിൽ മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ ഇത്തവണ റിക്കാർഡ് കുറിക്കപ്പെടും. കാണികളെ പ്രവേശിപ്പിക്കാതെ ഒരു ഒളിന്പിക്സ് നടത്തുന്നതും ആദ്യമായാണ്.
2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പതു വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിന്പിക്സ് കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 125 വർഷം നീണ്ട ആധുനിക ഒളിന്പിക്സിന്റെ ചരിത്രത്തിൽ മാറ്റിവച്ച ഒളിന്പിക്സ് പിന്നീട് നടത്തുന്നത് ഇതാദ്യമാണ്. ലോകമഹായുദ്ധം കാരണം മൂന്നുതവണ ഒളിന്പിക്സ് ഉപേക്ഷിച്ചിരുന്നു.
കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിലും ഇത്തവണത്തെ ഒളിന്പിക്സ് ഒരു ചരിത്രമാക്കുമെന്ന ഉറപ്പിലാണ് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി. ഒളിന്പിക്സ് വേണ്ടെന്ന ടോക്കിയോ നഗരവാസികളുടെയും ജപ്പാനിലെ ആരോഗ്യപ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചാണ് ജാപ്പനീസ് സർക്കാരും ഒളിന്പിക് സംഘാടകരും ഗെയിംസ് നടത്തിപ്പുമായി ധീരമായി മുന്നോട്ടു ചുവടുവച്ചത്.