ന്യൂഡൽഹി: ഒളിമ്പിക്‌സിൽ ചരിത്രം തിരുത്തി ഇന്ത്യയ്‌ക്ക് അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണമെഡൽ നേടിത്തന്ന ജാവലിൻ താരം നീരജ് ചോപ്രയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. നീരജിന്റെ കഠിനാധ്വാനത്തെയും മെഡലിനായുളള നിർബന്ധ ബുദ്ധിയെയും പ്രകീർത്തിച്ചതായി നരേന്ദ്രമോദി പറഞ്ഞു. ടോക്കിയോയിൽ ഇത് പൂർണതോതിൽ പ്രകടിപ്പിക്കാൻ നീരജിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പോർട്ടിങ് ടാലന്റും സ്‌പോർട്‌സ്മാൻ സ്പിരിറ്റുമാണ് നീരജിൽ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടോക്കിയോയിൽ ചരിത്രമെഴുതിയെന്നായിരുന്നു നീരജിന്റെ നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച വാക്കുകൾ. അസാധാരണ മനക്കരുത്താണ് നീരജ് പ്രകടിപ്പിച്ചതെന്നും സ്വർണനേട്ടത്തിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഒളിമ്പിക്‌സിൽ അത്‌ലറ്റിക് ഇനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണ് നീരജിലൂടെ രാജ്യത്ത് എത്തുന്നത്. വിവിധ കേന്ദ്രമന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഉൾപ്പെടെയുളളവർ നീരജിനെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ സൈന്യമായ 4 രജപുത്‌ന റൈഫിൾസിൽ സുബേദാറാണ് നീരജ് ചോപ്ര. ഹരിയാനയിലെ കർഷക കുടുംബത്തിൽ നിന്നാണ് രാജ്യത്തിന് അഭിമാനമായ നേട്ടത്തിലേക്ക് നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ് ഉയർന്നത്