ആലുവ:അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന രാജഗിരി കാന്‍സര്‍ സെന്ററിൻ്റെ ഉൽ ഹാടനം വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.. രാജഗിരി ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ സി.എം.ഐ സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍ഷല്‍ ഫാ. ബെന്നി നല്‍ക്കര അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സമയം ഗണ്യമായി കുറയ്ക്കുന്ന നൂതനവും വേഗമേറിയതും അത്യന്തം കൃത്യത പാലിക്കുന്നതുമായ അത്യാധുനിക കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യകള്‍ പ്രഗത്ഭരായ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചാണ് സമ്പൂര്‍ണ്ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുവാനും ചികിത്സിക്കുവാനും സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാന്‍സര്‍ സെന്ററില്‍ പ്രധാന കാന്‍സര്‍ വിഭാഗങ്ങളായ മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി വിഭാഗങ്ങളുണ്ട്. ഗുരുതരമായ രക്താര്‍ബുദം ചികിത്സിച്ച് സുഖപ്പെടുത്തുന്ന ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, ക്ലിനിക്കല്‍ ഹെമറ്റോളജി, ഹെമറ്റോ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ സേവനങ്ങളുമെല്ലാം ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കാന്‍സര്‍ റേഡിയേഷന്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഫലപ്രദമായ ഏറ്റവും നൂതന സംവിധാനമായ ട്രൂ ബീം ലീനിയര്‍ ആക്‌സിലറേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി. പി. രാജീവ് നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗ നിര്‍ണ്ണയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ പെറ്റ് സ്‌കാന്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ്ങ് ഡയറക്ടര്‍ എ.എസ്. രാജീവും സ്‌പെക്ട് സി.ടി. സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസ് തോട്ടക്കരയും, റേഡിയോ ന്യൂക്ലൈഡ് വാര്‍ഡ് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോനും നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സി എം ഐ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശിവ്. കെ. നായര്‍, മെഡിക്കല്‍ ആന്റ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജു സിറിയക് എന്നിവര്‍ സംസാരിച്ചു.