കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്.
ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു മജിസ്ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു.
രാഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. പട്നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.
പിടികൂടുമ്പോൾ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും മുന്‍ഗര്‍ എസ്പിയുടെ സ്ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ കടന്നു കളഞ്ഞു. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.60,000 രൂപയ്ക്കാണ് തോക്ക് വിറ്റത് എന്നാണ് സൂചന.