ആലുവ :പൊതു മാർക്കറ്റ് പണിയുന്നതിനായി തറക്കല്ലിട്ടിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിൽ പ്രതിക്ഷേധിച്ച് ബി ജെ പി പ്രവർത്തകർ തകർന്ന ശിലാഫലകത്തിൽ റീത്ത് വച്ച് പ്രതിക്ഷേധിച്ചു. 2014-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തക്കെല്ലിടുകയും നിലവിലെ മാർക്കറ്റ് പൊളിച്ചു കളയുകയും ചെയ്തു. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കും എന്നാണ് അന്ന് കച്ചവടക്കാർക്ക് നഗരസഭ ഉറപ്പ് നല്കിയത്. നിലവിലെ മാർക്കറ്റ് പൊളിച്ചതിന് ശേഷമാണ് നിർമ്മാണ ചെലവിനായി ബാങ്ക് വായ്പക്ക് ശ്രമിച്ചത്. അപ്പോൾ മാത്രമാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം റെവന്യൂ പുറമ്പോക്ക് ആണ് എന്ന് തിരിച്ചറിഞ്ഞത്. അത് കൊണ്ട് വായ്പാ തരപ്പെടുത്താൻ കഴിയാതെ വന്നു. ആ വർഷം തന്നെ നിലയിലെ ഭരണ സമിതിയുടെ കാലവധിയും കഴിഞ്ഞു. പുതിയ കോൺഗ്രസ് ഭരണ സമിതി വന്നിട്ടും പല ബാങ്കുകളെ സമീപിച്ചങ്കിലും വായ്പ തരപ്പെടുത്താൻ കഴിഞ്ഞില്ല. മാർക്കറ്റിന് പകരം പാർക്ക് ഇരിക്കുന്ന സ്ഥലം ഈടായി കൊടുക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് അതും നടന്നില്ല. എന്നാൽ കിഫ്ബി സൗജന്യമായി മാർക്കറ്റ് നിർമ്മിക്കാൻ പദ്ധതിയുണ്ട് എന്നും കിഫ്ബിയെ കൊണ്ട് പണിയിക്കണമെന്നും കഴിഞ്ഞ കൗൺസിലിലെ ബി ജെ പി അംഗം ആവശ്യപ്പെട്ടു എങ്കിലും കാലതാമസം വരും എന്ന് പറഞ്ഞ് ഭരണപക്ഷം ഈ നിർദ്ദേശം തള്ളുകയായിരുന്നു. കഴിഞ്ഞ ഭരണ സമിതിക്കും മാർക്കറ്റ് പുനർ നിർമ്മാണം കീറാമുട്ടിയായി.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മാർക്കറ്റ് പുനർ നിർമ്മാണം മുഖ്യ വിഷയമായി അവതിരിപ്പിച്ച് വീണ്ടും അധികാരത്തിൽ വന്ന കോൺഗ്രസ് ഭരണസമിതി മൂന്ന് മാസം കൊണ്ട് മാർക്കറ്റ് നിർമ്മാണം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചു.
എന്നാൽ മാർക്കറ്റിന്റെ കാര്യത്തിൽ ഭരണാധികാരികൾപിന്നീട്മൗനംപാലിച്ചു. മാർക്കറ്റ് നിർമ്മാണത്തിനായി ലക്ഷങ്ങൾ ആണ് കച്ചവടക്കാരിൽ നിന്നും അഡ്വാൻസ് ആയി നഗരസഭ പിരിച്ചത്. പലർക്കും കടമുറികൾ നഷ്ടമായി മറ്റു ചിലർ അനധികൃതമായി മാർക്കറ്റിൽ ഷെഡ് വച്ച് കച്ചവടം നടുത്തുന്നു. ഇതു മൂലം കഴിഞ്ഞ ഏഴ് വർഷമായി മാർക്കറ്റിൽ നിന്നും ഒരു രൂപ പോലും നഗരസഭക്ക് വരുമാനം ലഭിക്കുന്നുമില്ല. സാമ്പത്തികമായി നട്ടംതിരിയുന്ന നഗരസഭയുടെ പ്രധാന വരുമാന മാർഗ്ഗം ആണ് ഇതുമൂലം നിലച്ചത് എന്നിട്ടും ഒന്നും ചെയ്യാൻ കഴിയത്ത അവസ്ഥയിലാണ് ഭരണപക്ഷം. അതിനിടെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിനെ സമീപിച്ച് മാർക്കറ്റ് നിർമ്മിക്കാനുള്ള ശ്രമവും വിഫലമായി. നിലവിൽ ഫിഷറീസ് ഡിപ്പർറ്റ്മെന്റ് മാർക്കറ്റിൽ തന്നെ മത്സ്യ മാർക്കറ്റ് നിർമ്മിച്ച് കൊടുത്തിട്ടുള്ളതിനാൽ ഇനിയും ഫണ്ട് അനുവദിക്കാൻ ഉള്ള സാധ്യതയും ഇല്ല.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ , ടൗൺ കമ്മിറ്റി പ്രസിഡന്റ് ആർ.സതീഷ് കുമാർ, കൗൺസിലർമാരായ എൻ.ശ്രീകാന്ത്, ഇന്ദിര ടീച്ചർ, ശ്രീലത രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് റീത്ത് വച്ച് പ്രതിക്ഷേധിച്ചത്.