വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ സേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു 84 കാരനായ പവൽ. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്തെ പ്രമുഖ നേതൃത്വം വഹിച്ചിരുന്ന പവൽ മുഴുവൻ സേനകളുടെ ചുമതലയുള്ള ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബാംഗ ങ്ങളാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്നു പവൽ.
‘വാക്‌സിനേഷൻ കഴിഞ്ഞിരുന്നു. ചികിത്സിച്ച റീഡ് മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു. ഒരു മഹാനായ അമേരിക്കൻ പൗരനെയാണ് ജനതയ്‌ക്ക് നഷ്ടമായത്. ഞങ്ങൾക്ക് ഏറെ സ്‌നേഹസമ്പന്നനായ മുത്തച്ഛനേയും, അച്ഛനേയും ഭർത്താവിനേയുമാണ് നഷ്ടമായിരി ക്കുന്നത്.’ പവലിന്റെ കുടുംബം ട്വീറ്റ് ചെയ്തു.
1958ൽ ബിരുദ പഠനത്തിന് ശേഷം അമേരിക്കൻ സൈന്യത്തിലൂടെയാണ് പവലിന്റെ തുടക്കം. 35 വർഷം സേനയിൽ സേവനം അനുഷ്ഠിച്ചു. റൊണാൾഡ് റീഗൻ പ്രസിഡന്റായിരിക്കേ 1987ൽ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റു. 1989ൽ സംയുക്ത സൈനികമേധാവിയാക്കി പവലിനെ ജോർജ്ജ് ബുഷും നിയമിച്ചു. 2000ലാണ് സ്‌റ്റേറ്റ് സെക്രട്ടറിയായി പവൽ നിയമിതനായത്.