കൊച്ചി: ആലുവ സ്വദേശിയായ ചന്ദ്രനെ തേടിയെത്തിയ ആറ് കോടിയുടെ ഭാഗ്യകഥ മലയാളികൾക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. കോടികളുടെ പ്രലോഭനത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കാതെ ഉറച്ചു നിന്ന സ്മിജയുടെ വാക്കാണ് ചന്ദ്രനെ കോടീശ്വരനാക്കിയത്. ഇപ്പോൾ വീണ്ടും സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി സമ്മാനമെത്തിയിരിക്കുകയാണ്. ചെന്നൈ സ്വദേശിക്കാണ് സ്മിജ ഭാഗ്യം എത്തിച്ചിരിക്കുന്നത്. സമ്മർ ബമ്പറിന്റെ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപയാണ് സ്മിജയുടെ കൈവശമുള്ള ടിക്കറ്റിനുള്ളത്. അത് ഉടമയ്‌ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജ. ചെന്നൈ സ്വദേശിയായ സുബ്ബറാവു പദ്മമാണ് സ്മിജയിൽ നിന്നും ടിക്കറ്റ് എടുത്തത്. ആലുവയിലെ വിഷ്ണു ലോട്ടറീസിൽ നിന്നെടുത്ത എസ്.ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ചെന്നൈയിൽ നിന്നും കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവ് പദ്മത്തിനുണ്ട്. അങ്ങനെയാണ് സ്മിജയുമായി പരിചയത്തിലാകുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ ആലുവയിൽ വന്ന് പദ്മം ടിക്കറ്റ് ഏറ്റുവാങ്ങും. മിക്കവാറും മാസങ്ങളിൽ സ്മിജയുടെ കയ്യിൽ നിന്നും പദ്മം ടിക്കറ്റ് എടുക്കാറുണ്ട്. സാമ്പത്തികമായി സഹായിക്കാമെന്ന് പദ്മം നിരവധി തവണ സ്മജയോട് പറഞ്ഞിരുന്നു. എന്നാൽ സഹായം വേണ്ടെന്ന് പറഞ്ഞുവെയ്‌ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയാണ് സഹോദരിയെ പോലെ സ്‌നേഹിക്കാൻ കാരണമെന്ന് പദ്മ പറയുന്നു.
രാജഗിരി ആശുപത്രിയ്‌ക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. കാക്കനാട് സർക്കാർ പ്രസിൽ താത്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവും. മൂത്ത മകന്റെ ചികിത്സയ്‌ക്കായി അവധിയെടുത്തതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങുന്നത്