പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം മൈ ടർക്കിഷ് മന്തി എന്ന ഹോട്ടലിലാണ് അക്രമണം നടന്നത്. എടത്തല, പേങ്ങാട്ടുശേരി, കോമ്പാറ സ്വദേശികളാണ് ആക്രമണം നടത്തിയത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ അക്രമികളായ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന.
പിറ്റേന്നു ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ ഹോട്ടലുടമ ദിലീപ് തിരിച്ചറിഞ്ഞതിനാൽ മുൻകൂറായി പണം നൽകണമെന്നാവശ്യപ്പെടാൻ ജീവനക്കാർക്ക് നിർദേശം നൽകി. സംഘത്തിലുള്ളവർ പുറത്തിറങ്ങി വന്നു തുക ഗൂഗിൾ പേ വഴി നൽകി.
തുടർന്നു മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സംഘം ദിലീപിനോടു പവർബാങ്ക് ആവശ്യപ്പെട്ടു. താൻ നൽകിയ പവർ ബാങ്കുമായി സംഘം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ദിലീപ് അതു പിടിച്ചു വാങ്ങി. ഇതിൽ പ്രകോപിതരായ പ്രതികൾ അരമണിക്കൂറിനകം തിരിച്ചെത്തിയാണ് കൗണ്ടറിലിരുന്ന ദിലീപിനെ കമ്പിവടിക്ക് അടിച്ചത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ അക്രമം മൊബൈൽ ഫോണിൽ ചിത്രീകരിച്ചപ്പോൾ ഇയാളെ ഭീഷണിപ്പെടുത്തി ഓടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരും ജീവനക്കാരും ഹോട്ടലിന് പുറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ദിലീപിന്റെ തലയിൽ പത്ത് സ്റ്റിച്ച് ഉണ്ട്. വലതുകൈ ഒടിഞ്ഞു. ഹോട്ടലിലെ ചില്ല്മേശകൾ, കസേരകൾ, അലമാര എന്നിവയും തല്ലിത്തകർത്തു.