കൊച്ചിയിലേക്ക് ലഹരികടത്തുന്ന ആഫ്രിക്കന്‍ മാഫിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. നൈജീരിയന്‍ പൗരന്‍ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ആറുമാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎ ആണ്. ജൂലൈ 20ന് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം ലിങ്ക് റോഡിൽനിന്ന് എംഡിഎംഎയുമായി പിടികൂടിയ ഹാറൂൺ സുൽത്താനിൽ നിന്നാരംഭിച്ച അന്വേഷണമാണ് ബംഗളൂരുവിലെ വൻ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത്
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എറണാകുളം ഭാഗത്തേക്ക് നാലര കിലോഗ്രാം എംഡിഎംഎ കൈമാറ്റം ചെയ്‌തതായും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഒക്കാഫോർ എസേ ഇമ്മാനുവേലിനെ പിടികൂടിയത്. കൂട്ടാളികൾ അറസ്റ്റിലായതറിഞ്ഞ് ഇയാൾ മൊബൈൽഫോൺ ഓഫാക്കി താമസസ്ഥലം മാറിയിരുന്നു. ഇതോടെ സൈബർ സെല്ലിന്റെയും വാട്ട്സ്‌ആപ്പിന്റെയും സഹായത്തോടെ ബംഗളൂരു കെ ആർ പുരത്തുനിന്ന് പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്‌തു. ഇയാളുടെ സംഘമാണ് കേരളത്തിലേക്ക് കൂടുതലായി എംഡിഎംഎ കൈമാറുന്നത്. കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു