തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തിരുവനന്തപുരം കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലു തകർന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

എറണാകുളത്ത് പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12പേരെപൊലീസ്കസ്റ്റഡിയിലെടുത്തു.ആലുവയിലും ,പെരുമ്പാവൂരും വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി

 

. പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ക്ക് നേരെ സമരക്കാര്‍ അക്രമം അഴിച്ചുവിട്ടു.

15 പേരടങ്ങുന്ന സംഘമാണ് കട അടപ്പിക്കാനെത്തിയത്. ഇവര്‍ കടയിലെ പഴക്കുലകള്‍ അടക്കം വലിച്ചെറിഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു. ഇതേത്തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ പൊലീസ് വഴിതിരിച്ചുവിട്ടു.

കണ്ണൂര്‍ വളപട്ടണത്ത് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂര്‍ക്ക് പോയ ബസിന് നേര്‍ക്കാണ് അക്രമമുണ്ടായത്

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം. പൊലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here