ആലുവയിലെ തട്ടിക്കൊണ്ടു പോകൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് പിടിയിലായത്. ഇന്നലെ ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. തട്ടിക്കൊണ്ടു പോകാനുള്ള വാഹനം സംഘടിപ്പിച്ചതിലും പദ്ധതി തയ്യാറാക്കാൻ ഗൂഢാലോചന നടത്തിയതിലും ഇരുവർക്കും പങ്കെന്നു പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാവിലെ ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നാണ് മൂന്ന് പേരെ തട്ടിക്കൊണ്ടു പോയത്. ദൃക്സാക്ഷി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെയാണ് തട്ടിക്കൊണ്ടു പോയത് എന്നായിരന്നു എഫ്ഐആർ. കൂടുതൽ അന്വേഷണത്തിലാണ് മൂന്ന് പേരെ കാറിൽ കയറ്റി കൊണ്ടു പോയതായി പൊലീസ് സ്ഥിരീകരിച്ചത്. പ്രതികളെ കുറിച്ചു പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന. വാഹനം വാടകയ്ക്ക് കൊടുക്കുന്നതിലെ ഇടനിലക്കാരടക്കം രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരമുണ്ട്. ഇതും മൊബൈൽ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

പ്രതികൾ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാർ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്തു നിന്നു വന്ന സുഹൃത്തിനു ഉപയോഗിക്കാനാണ് കാർ വാടകയ്ക്കെടുത്തു നൽകിയതെന്നാണ് ഇയാൾ നൽകിയിട്ടുള്ള മൊഴി. ഈ കാർ എങ്ങനെ പ്രതികൾക്ക് കിട്ടിയെന്നറിയില്ലെന്നാണ് എഎസ്ഐയുടെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here