പുതുനഗരം: മുതലമടയില്‍ മാവിന്‍ തോട്ടങ്ങളില്‍ മാരകമായ കീടനാശിനി ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. സര്‍ക്കാര്‍ നിരോധിച്ചതുള്‍പ്പെടെയുള്ള നിരോധിത മാരകമായ കീടനാശിനികളാണ് മാവിന്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. മാവിന്റെ പൂക്കള്‍ കരിഞ്ഞു ഉണങ്ങുന്നതിന് കാരണമാകുന്ന പുഴുക്കള്‍ക്കും കീടങ്ങള്‍ക്കും എതിരെയാണ് കീടനാശിനി പ്രയോഗം വ്യാപകമായിട്ടുള്ളത്. ഇത്തരം പ്രയോഗങ്ങള്‍ മണ്ണിലും ജലത്തിലും അന്തരീക്ഷത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇതിനെതിരെ ശക്തമായ പരിശോധനകളും നിയമനടപടികളും സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. സെപ്റ്റംബര്‍ അവസാനവാരം മുതല്‍ക്കാണ് മുതലമടയില്‍ മാവുകള്‍ പൂത്തു തുടങ്ങുന്നത്. മാവുകള്‍ പൂത്തു തുടങ്ങിയതോടെയാണ് മാരകമായ കീടനാശിനികളുടെ പ്രയോഗം വ്യാപകമായി നടത്തുന്നത്.
മാവുകള്‍ വളരുന്ന സമയങ്ങളില്‍ മാത്രമാണ് കൃഷിവകുപ്പ് ബോധവല്‍ക്കരണവുമായി രംഗത്ത് വരാറുള്ളത് പൂക്കുന്ന സമയങ്ങളില്‍ കൃത്യമായി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണവും നിരോധിത കീടനാശിനി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികളൊന്നും കൃഷിവകുപ്പ് സ്വീകരിക്കാറില്ല. ഇത്തരത്തിലുള്ള മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷിയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തമിഴ്നാട്ടിലെ കീടനാശിനി വില്‍പ്പനക്കാരും ഉല്‍പ്പാദകരും പറയുന്ന കീടനാശിനികളാണ് മുതലമടയിലെ കര്‍ഷകരും മാവില്‍ ഉപയോഗിക്കുന്നത്. മാവിന്‍ തോട്ടം പാട്ടത്തിനെടുക്കുന്ന മാങ്ങ വ്യാപാരികളും തോട്ടങ്ങളില്‍ മാരകമായ കീടനാശിനി ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ കൃഷിവകുപ്പിന് നിര്‍ദ്ദേശമില്ലാതെ ഉപയോഗിക്കുന്ന മിക്ക കീടനാശിനികളും മണ്ണിനെ വലിയതോതില്‍ നശിപ്പിക്കുന്നതിന് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു .
മാവിന്‍ തോട്ടങ്ങളിലെ മണ്ണിലെ ഗുണത്തെ ഇല്ലാതാക്കി അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന മാരക കീടനാശിനികളുടെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ മുതലമടയില്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെ ആവശ്യം. മുതലമട വെള്ളാരം കടവ് കാട്ടുപതി ആദിവാസി കോളനിയില്‍ 19 ആടുകള്‍ കീടനാശിനിയുടെ ബാധയേറ്റ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ചത്തിരുന്നു. പരിശോധനയിലാണ് മരണകാരണം കണ്ടെത്തുവാന്‍ സാധിച്ചത്. തോട്ടങ്ങളില്‍ കീടനാശിനി തളിച്ചിരുന്നതായി കാട്ടു പതി കോളനിയിലെ ആദിവാസികള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതരോട് പറഞ്ഞിരുന്നു വിശദമായ പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കുകയും ചെയ്തു എന്നാല്‍ ഇതുവരെയും പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളെ കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ മുതലമടയിലും പരിസരപഞ്ചായത്തുകളിലും മാവിന്‍ തോട്ടങ്ങളില്‍ കീടനാശിനി പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here