സ്വന്തം ലേഖകന്‍
കൊല്ലം: ജില്ലയിലെ ആയിരക്കണക്കിനു തൊഴിലാളികളുടെ അഭയകേന്ദ്രമായ ഇ.എസ്.ഐ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ സ്വകാര്യപദ്ധതി പ്രകാരം എണ്ണായിരത്തിലധികം ഹൃദ്രോഗികള്‍ക്കു ഹൃദയചികില്‍സ നല്‍കി മുന്നേറുന്നു. 2013-ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി കൊല്ലത്തും ആരംഭിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം,ആന്‍ജിയോപ്ലാസ്റ്റി,പേസ്മേക്കര്‍ ചികില്‍സ,കുട്ടികളിലെ ഹൃദയതകരാറുകള്‍ മുതലായ വിവിധതരം ചികില്‍സകളാണ് ഇവിടെയുള്ളത്.12 കിടക്കകളുള്ള ഐ.സി.യു സംവിധാനം ഇവിടെയുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ച് ഈ ആശുപത്രിയില്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്ന നിരവധി രോഗികള്‍ ഈ ആശുപത്രിയിലെ ബലൂണ്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ച് പിടിച്ചിരുന്നു. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചു ഡോക്ടര്‍മാരാണ് മുഖ്യമായും ഹൃദയചികില്‍സകള്‍ക്കു നേതൃത്വം നല്‍കുന്നത്. 17 നഴ്സിംഗ് സ്റ്റാഫ്,മൂന്നു ടെക്നീഷന്‍,അഞ്ച് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരും ഇവിടെ സേവനം ചെയ്യുന്നു. ഹൃദയചികില്‍സാരംഗത്ത് വിജയകരമായ ആറാം വര്‍ഷത്തിലേക്കു കടക്കുകയാണ ഈ സ്ഥാപനം.
എന്നാല്‍ ഇ.എസ്.ഐ ആനുകൂല്യം ഉള്ള മിക്ക തൊഴിലാളികള്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും തൊഴിലിടങ്ങളില്‍ ഹാജര്‍ കുറവാണെന്നുള്ള കാരണം പറഞ്ഞ് പ്രാഥമികചികില്‍സ മാത്രം നല്‍കി ജില്ലാ ആശുപത്രിയിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞുവിടുന്നത് നിത്യ സംഭവമാണ്.
അടുത്തിടെ ഇ.എസ്.ഐ ആനുകൂല്യമുള്ള ഒരു കശുവണ്ടി തൊഴിലാളി സ്ത്രീയുടെ ഭര്‍ത്താവിനു കലശലായ ഹൃദ്രോഗം വന്ന് ഇവിടെ എത്തിച്ചപ്പോള്‍ ഹാജര്‍ കുറവാണെന്ന ഒറ്റക്കാരണത്താല്‍ രോഗിയെ അഡ്മിറ്റു ചെയ്യാതെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കയച്ച സംഭവം അത്യന്തം ഗൗരവമര്‍ഹിക്കുന്നതാണ്. ഈ രോഗി കൊല്ലം ജില്ലാ ആശുപത്രിയില്‍ വച്ച് മൂന്നാംനാള്‍ മരണപ്പടുകയായിരുന്നു. ജില്ലയില്‍ പ്രധാനമായും ഇ.എസ്.ഐ ആനുകൂല്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കശുവണ്ടി തൊഴിലാളികളാണ്. ജില്ലയിലുള്ള ജനപ്രതിനിധികളുടെ അലംഭാവമാണ് സാധാരണക്കാര്‍ക്കു ചികില്‍സ ലഭ്യമാകാതിരിക്കുന്നതിനുള്ള കാരണമായി നാട്ടുകാര്‍ പറയുന്നത്.