തൊടുപുഴ:പ്രകാശ്, ഇടുക്കിക്കാരന് ഈ പേരിനോടൊപ്പം വേറൊരു ആമുഖവും ആവശ്യമില്ല.ഓരോ ബസ് പ്രേമികളുടെയും മനസ്സില്‍ മായാതെ നില്‍ക്കുന്നു ആ പേര്..ഇടുക്കിയുടെ അത്രയും ചരിത്രം ഉണ്ട് പ്രകാശിനും.. മുവാറ്റുപുഴയില്‍ ഒരു ബസ് തൊഴിലാളി ആയിരുന്ന കൃഷ്ണന്‍ നായര്‍ 1950 ലാണ് തൊടുപുഴ കേന്ദ്രമായി ഒരു ബസ് സര്‍വീസ് ആരംഭിക്കുന്നത്. ബസിനു പേര് നിര്‍ദ്ദേശിച്ചതോ അദ്ദേഹത്തിന്റെ സഹോദരിയും. എന്തുകൊണ്ടാണ് ബസ്സുകള്‍ക്ക് ‘പ്രകാശ്’ എന്ന പേര് സ്വീകരിച്ചിരുന്നതെന്ന് ആര്‍ക്കും അറിയില്ല. മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. പ്രകാശം പരത്തണം എന്ന ആഗ്രഹത്തിലാവണം ആ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.അതെ ഇടുക്കിയുടെ ചരിത്രത്തില്‍ ഇടം നേടിയ പ്രകാശ് ബസ് സര്‍വ്വീസിന്റെ തുടക്കം ഇതായിരുന്നു. 1954 ല്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വണ്ടിയുമായി കുഗ്രാമമായ വെള്ളിയാമറ്റത്തിന് ആയിരുന്നു പ്രകാശിന്റെ ആദ്യ സര്‍വീസ്. പിന്നീട് വണ്ണപ്പുറം റൂട്ടില്‍ ഇവര്‍ ആദ്യ ബസ് ഓടിച്ചു. അതും കൊടുവേലി വഴി ആയിരുന്നു. അടുത്ത കാല്‍വെയ്പു 1956 ല്‍ മുവാറ്റുപുഴക്കായിരുന്നു. മുവാറ്റുപുഴക്കു അദ്ദേഹം (കൃഷ്ണന്‍ നായര്‍) തിരഞ്ഞെടുത്ത വഴി രാമമംഗലം വഴിയാണ്. പടുത കെട്ടി ബെഞ്ച് നിരത്തിയ വണ്ടി ആണ് അന്ന് മുവാറ്റുപുഴക്കു ഓടിയത്. തുടക്കത്തില്‍ ഈ കമ്പനിയ്ക്ക് രണ്ട് പങ്കാളികള്‍ കൂടിയുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ പിരിഞ്ഞു. കഠിനാധ്വാനവും അക്ഷീണ പരിശ്രമവും കൊണ്ട് ഒരു വലിയ സാമ്രാജ്യം പിടിച്ചടക്കുകയായിരുന്നു ഉടമയായ കൃഷ്ണന്‍ നായര്‍.
അത് ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കമായിരുന്നു. വൈക്കം റൂട്ടിലേക്കും ഇടുക്കി റൂട്ടിലേക്കും 1958 ല്‍ പ്രകാശ് ബസുകള്‍ ഇട്ടു. അങ്ങനെ ആ റൂട്ടിലും തുടക്കം കുറിച്ചു. പിന്നീടാണ് ഹൈറേന്‍ജ് കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. 1960ല്‍ കുമളി കട്ടപ്പന അടിമാലി റൂട്ടിലും1962ല്‍ തോപ്രാംകുടി റൂട്ടുകളിലും ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു. തൊടുപുഴ എന്ന ചെറു പട്ടണത്തെ അനുബന്ധ ജില്ലകളിലെ കേന്ദ്രമായി ബന്ധിപ്പിച്ചതില്‍ പ്രകാശിനുള്ള പങ്ക് ചെറുതല്ല. ഇടുക്കി അണകെട്ട് നിര്‍മാണ സമയത്ത് ആദ്യമായി ചെറുതോണിയില്‍ പെട്രോള്‍ പമ്പ് തുടങ്ങിയത് പ്രകാശ് ആണ്.
1970 80 കാലഘട്ടങ്ങളില്‍ 18 ബസുകളുമായി പ്രകാശ് ഇടുക്കി ഭരിക്കുമ്പോഴാണ് ഒരു പ്രശ്‌നം ഉണ്ടാകുന്നത്. കെഎസ്ആര്‍ടിസിയുടെ പോലത്തെ ലിവറി (കളര്‍) ആയിരുന്നു ആ പ്രശ്‌നം. എന്നാല്‍ സ്വന്തം ബസ് കമ്പനി പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റര്‍ ചെയ്ത പ്രകാശ് മുതലാളി കൃഷ്ണന്‍ നായര്‍ ഈ ലിവെറിക്ക് കോപ്പിറൈറ്റടുത്തു. ഇതോടെ ആ പ്രശ്‌നം ഒഴിവായി. ഇടുക്കിക്കാരന്റെ ഹൃദയമിടുപ്പ് അറിഞ്ഞ ബസ് ആണ് പ്രകാശ്. അവശ്യഘട്ടങ്ങളില്‍ നാട്ടുകാര്‍ക്ക് ആശുപത്രി സര്‍വീസ് വരെ രാത്രിയില്‍ ഈ ബസുകള്‍ നടത്തികൊടുത്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കിയ ആദ്യ ബസ് സര്‍വീസും പ്രകാശ് തന്നെ. ഇന്നും പ്രകാശ് കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സും മറ്റു ആനുകൂല്യങ്ങളും ഇവര്‍ നല്‍കുന്നു.
പ്രകാശിന്റെ പ്രത്യേകതകള്‍ അനേകമായിരുന്നു. കൃത്യത നിറഞ്ഞ സര്‍വീസ്. മാന്യമായ ജോലിക്കാര്‍. മിതമായ സ്പീഡ്. പരാതി കിട്ടിയാല്‍ ഉടനെ പരിഹരിക്കുന്ന മാനേജ്മന്റ് അങ്ങനെ പലതും. ആകെ 29 സര്‍വീസുകള്‍ ആണ് പ്രകാശ് തൊടുപുഴയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നത് ഇതില്‍ 1990 2000 സമയത് തൊടുപുഴ മുവാറ്റുപുഴ റൂട്ടില്‍ മാത്രം പ്രകാശിന് ഉണ്ടായിരുന്നത് 17 ബസുകള്‍ ആണ്.
ഇടുക്കിക്കാര്‍ക്ക് ദീപ്തവും വ്യക്തവുമായ നിറമുള്ള ഓര്‍മ്മയാണ്. കല്‍ക്കരിയില്‍ കൈപിടിച്ച് സ്റ്റാര്‍ട്ട് ചെയ്തു ഏഴെട്ട് ഹെയര്‍പിന്‍ വളവുകള്‍ താണ്ടി ആനയിറങ്ങുന്ന പൈനാവ് കാടുകളിലൂടെ ഇടുക്കി ജലാശയത്തിനരികിലൂടെ ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയത് പ്രകാശ് ബസിനോടൊപ്പമാണ്. ആഷിഖ് അബു ഇടുക്കി ഗോള്‍ഡ് എന്ന പടം സംവിധാനം ചെയ്തപ്പോള്‍ അതില്‍ പ്രകാശ് എന്ന ബസ് വന്നത് ആകസ്മികമല്ല. കാരണം ഇടുക്കിയുടെ ചരിത്രത്തിലെ ഒരു താള് , അത് പ്രകാശിന് അവകാശപ്പെട്ടതാണ് . മഹേഷിന്റെ പ്രതികാരം സിനിമയിലെ പ്രകാശ് കവലക്കും കാരണം പ്രകാശ് ബസ് ആണെന്നും പറയുന്നു . ഇപ്പോള്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് വന്നതോടെ പ്രകാശിന്റെ പഴയ നിറം ഓര്‍മ്മയിലായി. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പ്രകാശിന്റെ ഉടമ കൃഷ്ണന്‍ നായര്‍ 2014 ല്‍ അന്തരിച്ചു. മറ്റുള്ള ബസുകളെപോലെ ആധുനിക വല്‍ക്കരണം മൂലം പതിയെ പ്രകാശും ക്ഷയിച്ചു.ഇന്ന്പ്രകാശിന് സ്വന്തമായുള്ളത് മൂന്നു ബസുകള്‍ മാത്രം. ഇതും കാലത്തിന്റെ മാറ്റത്തില്‍ എത്ര നാള്‍ എന്ന ചോദ്യം അവശേഷിക്കുന്നു.