ന്യൂഡൽഹി: കാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
കർഷക സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങൾക്ക് സമവായമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കാർഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. നിയമം കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു.
നിയമം സ്റ്റേ ചെയ്യുന്നതിനെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ശക്തമായി എതിർത്തു. കാർഷിക നിയമ ഭേദഗതി തുടങ്ങിയത് കഴിഞ്ഞ സർക്കാരാണ്. സമരം ചെയ്യുന്ന കർഷകർ ചർച്ചകൾ തുടരാമെന്ന് അംഗീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ജനുവരി 15ന് വീണ്ടും ചർച്ചയുണ്ടെന്നും രാജ്യത്തെ ഭൂരിഭാഗം കർഷകരും നിയമത്തെ പിന്തുണയ്ക്കുകയാണെന്നും ചെയ്യുന്നതെന്നും അറ്റോർണി ജനറൽ വാദിച്ചു.
എന്നാൽ ഇക്കാര്യമെന്നും അംഗീകരിക്കാൻ തയാറാകാതിരുന്ന കോടതി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി. നിയമത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുന്നതിന്റെ സാധ്യതയും കോടതി ആരാഞ്ഞു.
കാർഷിക ബില്ലിനെതിരേയും കർഷക സമരത്തിനെതിരേയും സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് രാജ്യം ഉറ്റുനോക്കുന്ന വിഷയത്തിൽ സുപ്രീംകോടതി ഇടപെടലുണ്ടായിരിക്കുന്നത്