കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ്സ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളി. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമില്ലെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാറിനൊപ്പം ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണീടാക് സ്ഥാപനമുടമ സന്തോഷ് ഈപ്പന്റെ ഹർജിയും തള്ളി. അഴിമതിക്കെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.സി.ബി.ഐ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. കേസ്സിൽ കക്ഷി ചേരാനുള്ള അനുവാദവും കോടതി നിഷേധിച്ചിരിക്കുകയാണ്.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്സിനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹർജിയാണ് സിംഗിൾ ബഞ്ച് അനുവദിച്ചത്. ഇടപാടുകളിലെ ധാരണാപത്രം മറയാക്കുകയാണ്. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന സി.ബി.ഐയുടെ വാദവും കോടതി അംഗീകരിച്ചു.
സർക്കാറിന്റെ പങ്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സി.ബി.ഐയെ അനുവദിക്കരുതെന്ന വാദവും ഹൈക്കോടതി തള്ളി.ജസ്റ്റിസ് പി. സോമരാജനാണ് വിധി പറഞ്ഞത്. സർക്കാറും യൂണിടാകും നൽകിയ ഹർജികളാണ് തള്ളിയത്.
വിധി വന്നതിന് അനുസരിച്ച് സി.ബി.ഐയുടെ മെല്ലെപോക്ക് അവസാനിക്കുകയാണ്. സർക്കാർ തലത്തിൽ പ്രധാന ഫയലുകൾ ഏൽപ്പിക്കാതിരുന്നതാണ് കേസ്സ് വേഗതകുറയാനുണ്ടായ കാരണം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് കൈവശം വെച്ചിരിക്കുന്ന എല്ലാ പ്രധാന ഫയലുകളും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം